കെഎസ്ആർടിസി എം പാനൽ കണ്ടക്ടർമാരുടെ പിരിച്ചുവിടൽ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെ എസ് ആർ ടി സിയിലെ എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്ഥിരം ജീവനക്കാരെ നിയമിച്ചതിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: കെ എസ് ആർ ടി സിയിലെ താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ശേഷം സ്ഥിരം ജീവനക്കാരെ നിയമിച്ചതിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന സർക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
പി എസ് സി വഴി നിയമന ഉത്തരവ് കൈപ്പറ്റിയ എത്ര പേർ ജോലിയിൽ പ്രവേശിച്ചു, എത്രപേർ സമയം കൂട്ടിച്ചോദിച്ചു, എത്ര ഒഴിവുകൾ ബാക്കിയുണ്ട് എന്നിവ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് സർക്കാർ ഇന്ന് മറുപടി നൽകും. ഹൈക്കോടതി ഉത്തരവനുസരിച്ച് ഏകദേശം 3,861 താല്‍ക്കാലിക കണ്ടക്ടർക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയിൽ എം പാനലുകാർ ഹർജി നൽകിയിട്ടുണ്ട്.