ബലാത്സംഗം ഇല്ലാതെയാക്കാന്‍ അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
ഭോപ്പാൽ: ഇന്ത്യയില് സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്ക്ക് വര്ദ്ധിക്കാന് കാരണം അശ്ലീല സൈറ്റുകളാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. സംസ്ഥാനത്ത് ഇത്തരം വെബ്സൈറ്റുകൾ നിരോധിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പോക്സോ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ വിമർശനവുമായി ദില്ലി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഓർഡിനൻസ് പുറത്തിറക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാർ കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്നും ഹൈക്കോടതി വിമര്ശിച്ചു. പന്ത്രണ്ട് വയസു വരെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് 21നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. കത്വ, സൂറത്ത് പീഡനക്കേസുകളില് രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പോക്സോ നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.
12 വയസില് താഴെയുളള പെണ്കുട്ടികളെ പീഡിപ്പിച്ചാല് കുറഞ്ഞത് 20 വര്ഷം വരെ തടവുശിക്ഷ ലഭിക്കും. പരമാവധി ശിക്ഷയായി വധശിക്ഷയും. കൂട്ട ബലാത്സംഗത്തിന് ആജീവനാന്തം ജയില് അല്ലെങ്കില് വധശിക്ഷ ആകും നല്കുക. 12നും 16നും ഇടയില് പ്രായമുളള കുട്ടികളെ പീഡിപ്പിച്ചാല് കുറഞ്ഞ ശിക്ഷ 10 വര്ഷത്തില്നിന്ന് 20 വര്ഷമാക്കി. സ്ത്രീകളെ പീഡിപ്പിച്ചാല് കുറഞ്ഞ ശിക്ഷ ഏഴ് വര്ഷത്തില്നിന്ന് 10 വര്ഷമാക്കി. വധശിക്ഷ വ്യവസ്ഥചെയ്ത് പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള് തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
