തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് പത്ത് വര്‍ഷം തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം സ്വദേശിയയാ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ പട്ടത്തുള്ള വീട്ടില്‍ 2013 ജനുവരി 21 നടത്തിയ മോഷണത്തിലാണ് ബണ്ടി ചോര്‍ പിടിയിലായത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മസ്തുബിഷി കാറും ലാപ്‌ടോപ്പും സ്വര്‍ണവുമായാണ് ബണ്ടിചോര്‍ കടന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ പോലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു.

ബണ്ടി ചോര്‍ നാല് വര്‍ഷമായി തടവില്‍ കഴിയുകായാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനാല്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ നല്‍കി. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തിയതോടെ വീണ്ടും ജയിലിലേക്കയച്ചു. 

ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചരുന്ന ഇയാളെ ഒടുവില്‍ കേരള പോലീസാണ് പിടികൂടിയത്. ആഡംഭരവസ്തുക്കളായിരുന്നു ഇയാളുടെ ലക്ഷ്യം. ദില്ലി, ചെന്നൈ, ബംഗളൂരു. ചണ്ഡിഗഡ് തുടങ്ങി നിരവധിയിടങ്ങളില്‍ മോഷണ ശ്രമത്തിനിടെ ബണ്ടിചോര്‍ പിടിയിലായെങ്കിലും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.