നാല് ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നം പിടികൂടി റെയ്ഡിൽ അറസ്റ്റിലായ നാല് പേരെ നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ നാല് ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നം പിടികൂടി. പതിനായിരത്തോളം നിരോധിത ഹാൻസ് കുറുംപ്പടിയിലും പഴങ്ങനാടും പൊലീസും, എക്സൈസും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. റെയ്ഡിൽ അറസ്റ്റിലായ നാല് പേരെ നാളെ കോടതിയിൽ ഹാജരാക്കും.

അങ്കമാലി, കാലടി, പെരുമ്പാവൂർ, കിഴക്കമ്പലം പ്രദേശങ്ങളിലേക്ക് വില്‍പനക്കെത്തിച്ച ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്. വിപണിയിൽ മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന 7500 ഹാൻസ് പാക്കറ്റാണ് കുറുപ്പംപടിയിൽ നിന്ന് പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശികളായ മുഹമ്മദ്, സലിം എന്നിവരാണ് അറസ്റ്റിലായത്. വാഴ കന്ന് കൊണ്ടു വരുന്ന പിക്കപ്പ് വാനിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഹാൻസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പെരുമ്പാവൂർ കോതമംഗലം റോഡിൽ വൈദ്യശാല പടിയിൽ വെച്ചാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.

വീട്ടുവളപ്പിൽ കുഴിയെടുത്താണ് പഴങ്ങനാട് സ്വദേശികളായ ദമ്പതികൾ നിരോധിച്ച പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്..100 കിലോ തൂക്കം വരുന്ന 2400 ഹാൻസ് പാക്കറ്റുകളുമായി തുരുത്തുമ്മൽ കുഞ്ഞുമോൻ, ഭാര്യ മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. ചെറിയ കട നടത്തിയിരുന്ന ഇവർക്ക് നിരോധിച്ചപുകയില ഉൽപന്നങ്ങളുടെ വിൽപ്പനയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന .