വവ്വാലുകൾ ഒരു ഭീകരജീവിയല്ലെന്നാണ് കാസര്‍കോട് അഡൂരിലെ നൽക്ക സമുദായക്കാർ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി തലമുറകളായിട്ടുള്ള ആചാരം നടത്തണമെങ്കിൽ ഇവർക്ക് വവ്വാലുകൾ കൂടിയേ തീരൂ

കാസര്‍കോട്: നിപ്പാ വൈറസിന്‍റെ പേരില്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുകയാണ് നാട്ടിലെ വവ്വാലുകള്‍. എന്നാല്‍ ഈ വവ്വാലുകൾ ഒരു ഭീകരജീവിയല്ലെന്നാണ് കാസര്‍കോട് അഡൂരിലെ നൽക്ക സമുദായക്കാർ പറയുന്നത്. വവ്വാലുകളെ പിടികൂടി കറിവെച്ച്‌ ദേവിക്ക് നിവേദിക്കുന്ന ആചാരം വര്‍ഷങ്ങളായി ചെയ്തുവരുന്ന അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികളാണ് ഇവര്‍. ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി തലമുറകളായിട്ടുള്ള ആചാരം നടത്തണമെങ്കിൽ ഇവർക്ക് വവ്വാലുകൾ കൂടിയേ തീരൂ.

വര്‍ഷത്തില്‍ വിഷുവിനും ശിവരാത്രിയോടനുബന്ധിച്ചുമാണ് വവ്വാലുകളെ പിടികൂടുന്നത്. മൂന്ന് ഗുഹകളില്‍ നിന്നായി അമ്പതിലേറെ ആളുകള്‍ ഗുഹകളിലിറങ്ങും. അതിന് മുമ്പ് കുളിച്ചു ശുദ്ധിവരുത്തി ദേവിക്ക് കോഴിയും ദക്ഷിണയും വയ്ക്കും. ചൂരിമുള്ള് എന്ന മുള്‍ച്ചെടി കൊണ്ട് പ്രത്യേക തരം വടിയുണ്ടാക്കിയാണ് വവ്വാലുകളെ പിടികൂടുന്നത്.

പിടികൂടുന്ന വവ്വാലുകളില്‍ കുറച്ച്‌ കറിവെച്ച്‌ ദേവിക്ക് പ്രസാദമായി വിളമ്പിയ ശേഷം ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നല്‍ക്ക സമുദായത്തില്‍പെട്ടവര്‍ക്കും മുകേര സമുദായത്തില്‍പെട്ടവര്‍ക്കുമാണ് വവ്വാലുകളെ പിടിക്കാനുള്ള അവകാശമുള്ളത്. വവ്വാലുകളെ കിട്ടിയില്ലെങ്കില്‍ ഗ്രാമത്തില്‍ കുടികൊള്ളുന്ന ദേവി കോപിച്ചിരിക്കുകയാണെന്നാണ് ഇവരുടെ വിശ്വാസം.