നിപ ഭീതിയിലും കൈവിടാതെ, 21 വർഷമായി നരിച്ചീറുകൾ കയ്യടക്കിയ വീട്
തൃശൂര്‍: നിപ വൈറസ് ഭീതിയിൽ വവ്വാലുകളെ സംശയത്തോടെ എല്ലാവരും കാണുമ്പോൾ വവ്വാലുകൾക്കായി വീട്ടിൽ ഇടമൊരുക്കിയ ഒരാളെ പരിചയപ്പെടാം ഇനി. നൂറിലധികം വവ്വാലുകളാണ് എഴുത്തുകാരനായ സിന്ദുരാജിന്‍റെ തൃശൂർ കേച്ചേരിയിലെ വീട്ടിലുള്ളത്.
21 കൊല്ലം മുൻപ് ഒരു ദിവസം വീട്ടിലെത്തിയ അതിഥിയെ സിന്ദുരാജ് മടക്കിയില്ല. അടുക്കളയ്ക്ക് പിന്നിലെ തട്ടിൻപുറത്ത് സുഹൃത്തുക്കളോടൊപ്പം അവൻ താവളമുറപ്പിച്ചു. എണ്ണം കൂടി കൂടി ഇപ്പോൾ നൂറിലധികമായി. നരിച്ചീറുകൾ എന്നറിയപ്പെടുന്ന കുഞ്ഞൻ വവ്വാലുകൾ സാധാരണ മനുഷ്യ വാസമുള്ള സ്ഥലങ്ങളിൽ താമസിക്കില്ലെങ്കിലും ഇവിടം വിട്ടു പോയില്ല. ഇപ്പോൾ നിപ വൈറസ് വാർത്തകൾ വരാൻ ഇവയെ തുരത്തണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും സിന്ദുരാജ് തയ്യാറല്ല.
രണ്ട് പതിറ്റാണ്ടുകളായിട്ടും യാതൊരു ബുദ്ധിമുട്ടും നരിച്ചീറുകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സിന്ദുരാജ് പറയുന്നു. മഴക്കാലമായാൽ ഇവയുടെ എണ്ണം ഇരട്ടിയാകും.ഇവയെ സംരക്ഷിക്കാനായി തട്ടിൻപുറം സിമന്‍റ് തേക്കാതെ മാറ്റിവച്ചിരിക്കുകയാണ് സിന്ദുരാജ്.

