എന്‍.ഡി.എ വിടുമെന്ന ശക്തമായ സൂചനയുമായി ബി.ഡി.ജെ.എസ്. ഇടത്-വലത് മുന്നണികളോട് അയിത്തമില്ലെന്നും വാഗ്ദാനം ചെയ്ത പദവികള്‍ ബി.ജെ.പി നേതൃത്വം നല്‍കിയില്ലെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോഴിക്കോട് പറ‍ഞ്ഞു.

രാഷ്‌ട്രീയ മോഹവുമായി എന്‍.ഡി.എയില്‍ ചേക്കേറിയ ബി.ഡി.ജെ.എസിന് കിട്ടിയത് അവഗണന മാത്രം. ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ വാഗ്ദാനം ചെയ്ത പ്രാതിനിധ്യങ്ങളൊന്നും കിട്ടിയില്ല. ഇനിയും കടിച്ചു തൂങ്ങേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. മുന്നണി മാറ്റമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ മുഖം തിരിക്കാനാവില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞുനിന്ന ബി.ഡി.ജെ.എസിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അനുനയിപ്പിച്ചത്. 15 ദിവസത്തിനുള്ളില്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന ഉറപ്പ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജലരേഖയായി. കെ.എം മാണിയേയും, വീരേന്ദ്രകുമാറിനെയുമൊക്കം ഇടത് മുന്നണിക്കൊപ്പം കൂട്ടാന്‍ സി.പി.എം മുന്‍കൈയെടുക്കുമ്പോള്‍ ആ വാതിലിലൂടെ അകത്ത് കടക്കാനാകുമോയെന്നാണ് ബി.ഡി.ജെ.എസ് നോക്കുന്നത്. ബി.ജെ.പിയെ വിമര്‍ശിച്ച്, സര്‍ക്കാര്‍ നയങ്ങളെ പുകഴ്ത്തി വെള്ളാപ്പള്ളി നീങ്ങുന്നത് ഇതിന്‍റെ സൂചനയാണ്.