ഗുജറാത്തില്‍ നിന്ന് ബിഹാര്‍, യുപി സ്വദേശികളുടെ കൂട്ടപ്പലായനം തുടരുന്നു. അക്രമണം ഭയന്ന് അമ്പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തിൽ നിന്ന് ഓടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക്. ഇതേ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പഴിചാരലും ശക്തമായി. 

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് ബിഹാര്‍, യുപി സ്വദേശികളുടെ കൂട്ടപ്പലായനം തുടരുന്നു. അക്രമണം ഭയന്ന് അമ്പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തിൽ നിന്ന് ഓടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക്. ഇതേ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പഴിചാരലും ശക്തമായി.

സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ ഗുജറാത്തില്‍ വ്യാപക ആക്രമങ്ങള്‍ ഉണ്ടായത്. ഇത് പിന്നീട് ഹിന്ദി സംസാരിക്കുന്നവര്‍ക്ക് നേരെയുള്ള ആക്രമമായിത്തീരുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസ് എം.എൽ.എ അൽപേശ് ഠാക്കൂര്‍ അധ്യക്ഷനായ താക്കൂര്‍ സേനയെന്ന ആരോപണം ബി.ജെ.പി ആവര്‍ത്തിക്കുകയാണ്. ആക്രമണത്തില്‍ രാഹുല്‍ അസ്വസ്ഥനാണെങ്കില്‍ അല്‍പേശ് താക്കൂറിനെ ആദ്യം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി വക്താവ് സാംപിത് പാട്ര ആവശ്യപ്പെട്ടു.

എന്നാൽ ആക്രണത്തിന് പിന്നിൽ താക്കൂര്‍ സേനയെന്ന ബി.ജെ.പി ആരോപണം അല്‍പേശ് താക്കൂർ തള്ളി. ഛത് പൂജയ്ക്കുവേണ്ടി നാട്ടില്‍ പോകണമെന്ന് ഇതര സംസ്ഥാനക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഇവര്‍ ഗുജറാത്തില്‍ നിന്നും പോകുന്നതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ അല്‍പേരഷ് താക്കൂര്‍ പറയുന്നത്. 

ഇതര സംസ്ഥാനക്കാര്‍ക്ക് ഗുജറാത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട രാഹുൽ ഗാന്ധി തൊഴിലില്ലായ്മയാണ് യുവാക്കള്‍ അസ്വസ്ഥരാകുന്നതിന് കാരണമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമര്‍ശിച്ചു.