തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ അനധികൃത ഇടപാടുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് നിയമ പോരാട്ടം വൈകിയതെന്നും ക്രിസ്മസ് അവധി കഴിഞ്ഞാല്‍ ഉടനെ കോടതിയെ സമീപിക്കുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി മാസം 4ന് കൂടരഞ്ഞിയില്‍ അന്‍വറിനെതിരെ ബിജെപിയുടെ രാപ്പകല്‍ സമരം ആരംങിക്കുകയാണെന്നും കുമ്മനം അറിയിച്ചു.

അതേസമയം, അന്‍വറ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് മറച്ചു വച്ചു എന്ന പരാതി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് കിട്ടിയ പരാതിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളിലേറെയും സത്യവിരുദ്ധമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭൂമി സംബന്ധമായ വിവരങ്ങളില്‍ നല്‍കിയതിലേറയും വ്യാജമാണെന്നാണ് തെളിഞ്ഞിരുന്നു. പിവി അന്‍വര്‍ സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് വേറെയും അവകാശികള്‍. തൃക്കലങ്ങോട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം അന്‍വര്‍ തന്റേതെന്ന് കാട്ടിയ ഭൂമിയുടെ സര്‍വ്വേ നമ്പറില്‍ അഞ്ച് അവകാശികളാണ് ഉള്ളത്.

കഴിഞ്ഞ ദിവസം, പണം തട്ടിയ കേസില്‍ പിവി അന്‍വറിനെതിരെ ചുമത്തിയത് വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്. പി.വി.അന്‍വര്‍ എംഎല്‍എ പണം തട്ടി വഞ്ചന നടത്തിയെന്ന് എഫ്‌ഐആര്‍. 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്‍വറിനെതിരെ മഞ്ചേരി പൊലീസ് വഞ്ചനാ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഐപിസി 420 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.