കൊല്‍ക്കത്ത: വര്‍ഗ്ഗീയ ലഹളയ്ക്ക് കാരണമാകുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ ബി.ജെ.പി ഐ.ടി വിഭാഗം സെക്രട്ടറി അറസ്റ്റിൽ. തരുൺ സെൻഗുപ്തയെ ആണ് പശ്ചിമ ബംഗാൾ പോലീസിന്‍റെ കുറ്റാന്വേഷക വിഭാഗം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ബിർഭൂം ജില്ലയിലെ സുരി പൊലീസ് സ്റ്റേഷനിലാണ് സെൻഗുപ്തയുടെ കേസ് രേഖപ്പെടുത്തിയത്.

തെറ്റായ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് ഞായറാഴ്ച നടപടി നേരിടുന്ന മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് സെൻഗുപത. തിങ്കളാഴ്ച ബി.ജെ.പി വക്താവ് നുപൂർ ശർമക്കെതിരെ കൊൽക്കൊത്ത പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രചരിപ്പിതിനായിരുന്നു നടപടി. ബോജ്പുരി സിനിമയിലെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന് ശനിയാഴ്ച കൊൽക്കൊത്ത പൊലീസ് 38കാരനെ അറസ്റ്റ് ചെയ്തിരുന്നു