തൃശൂര്‍: മതിലകത്ത് ബിജെപി പ്രവര്‍ത്തകർ കള്ളനോട്ടടിച്ച കേസില്‍ ഉന്നതതല അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. കേസ് 
പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും സിപിഐയും ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ രാകേഷിനെ കൊടുങ്ങല്ലൂരിലെത്തിച്ച് തെളിവെടുത്തു.

തൃശൂര്‍ മതിലകത്ത് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങൾ കള്ളനോട്ട് നിര്‍മിച്ച് വിതരണം ചെയ്ത കേസിൽ ഇരിങ്ങാലക്കുട എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ അറസ്റ്റിലായ ഏരാശ്ശേരി രാകേഷിനെ കള്ളനോട്ടടിക്കാനുള്ള പ്രിന്‍റർ വാങ്ങിച്ച കൊടുങ്ങല്ലൂരിലെ ഷോപ്പിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

10ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് രാകേഷ്. ഇയാളുടെ സഹോദരനും ഒബിസി മോർച്ച മണ്ഡലം ഭാരവാഹിയുമായി രാജീവിനായുള്ള അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തിന് കള്ളനോട്ട് ഉപയോഗിച്ചുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കയ്പമംഗലം എംഎല്‍എ ഇടി ടൈസന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.