ഗുജറാത്തിലെ അധ്യാപകര്‍ക്കെതിരെ ബിജെപി എംപി  രം​ഗത്ത്. വിദ്യാഭ്യാസ തകര്‍ച്ചയ്ക്ക് കാരണം മദ്യപാനികളായ അധ്യാപകരാണെന്ന് മൻസുക്

പാറ്റ്‌ന: ഗുജറാത്തിലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി മന്‍സുക് വസാവ രം​ഗത്ത്. ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസ തകര്‍ച്ചയ്ക്ക് കാരണം മദ്യപാനികളായ അധ്യാപകരാണെന്ന് മൻസുക് പറഞ്ഞു. നര്‍മദ ജില്ലയിലെ വാവ്ദി ഗ്രാമത്തില്‍ നടന്ന പ്രവേശനോത്സവ പരിപാടിയിലാണ് മന്‍സുക് ഇത്തരമൊരു ആരോ​പണം ഉന്നയിച്ചത്. ​ഗുജറാത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതായികൊണ്ടിരിക്കുകയാണ്. 

ജില്ലാതലത്തില്‍ വന്നിരിക്കുന്ന റിസള്‍ട്ടിലും ഇത് പ്രകടമാണ്. അതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപേക്ഷിച്ച് ഇവിടുത്തെ മറ്റ് സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികള്‍ പോകുന്നത്. ഞാനും ഒരു സ്‌കൂള്‍ നടത്തുന്ന വ്യക്തിയാണ്. എത്ര മാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ് അതെന്ന് എനിക്കറിയാം. ഇവിടെയുള്ള പല സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും മദ്യപിച്ചാണ് സ്‌കൂളിലെത്തുന്നതും ക്ലാസ് എടുക്കുന്നതും. പലരും ചൂതാട്ടങ്ങളിലും മറ്റും മുഴുകിയിരിക്കും. ഇങ്ങനെയുള്ളവര്‍ എന്ത് മൂല്യമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുക. ഇവിടെ ഏതാണ്ട് 60-70 ശതമാനം അധ്യാപകര്‍ കടുത്ത മദ്യപാനികളാണെന്ന് മൻസുക് പറഞ്ഞു.

അടുത്തിടെ ഞാന്‍ ദീദിപാഡ സന്ദര്‍ശിച്ചപ്പോള്‍ സ്‌കൂളുകളില്‍ എങ്ങനെയാണ് അധ്യാപകര്‍ എത്തുന്നത് എന്നതിനെപ്പറ്റി ചിലര്‍ പറഞ്ഞു തന്നു. ഇതുകൊണ്ട് തന്നെയാണ് ജില്ലാ തലത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കഴിയാത്തതെന്നും എം.പി പറഞ്ഞു. ആദിവാസികളുടെയിടെയിൽ മദ്യപിക്കുന്നവരുണ്ടെങ്കിൽ അവരെ മദ്യപാനത്തിൽ നിന്ന് രക്ഷിപ്പെടുത്തിയാൽ മാത്രമേ ആദിവാസി മേഖലകളും രക്ഷപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് രണ്ട് ദിവസത്തെ പ്രവേശനോത്സവ പരിപാടി സർക്കാർ സംഘടിപ്പിച്ചത്.