ഒരാളെ 10 വര്‍ഷത്തിന് ശേഷം ലൈംഗിക അക്രമത്തിന്റെ പേരില്‍  കുറ്റപ്പെടുത്തുന്നതിന്റെ അര്‍ത്ഥമെന്താണ്? ഇത്തരം ഒരു സംഭവത്തിന്റെ വസ്തുതകള്‍ എങ്ങിനെയാണ് കണ്ടെത്താനാവുക? കുറ്റാരോപിതനായ വ്യക്തിയെ അപമാനിക്കാനേ ഇത് വഴി കഴിയൂ എന്നും ഉദ്ദിത് രാജ് പറഞ്ഞു.

ദില്ലി: പുരുഷൻമാരിൽ നിന്ന് രണ്ടോ നാലോ ലക്ഷം രൂപ കൈക്കലാക്കാനുള്ള ആരോപണം മാത്രമാണ് മീ ടൂ കാമ്പയിന്‍ എന്ന് ബിജെപി എം പി ഉദ്ദിത് രാജ്. നടന്‍ നാനാ പടേക്കറിനെതിരെ തനുശ്രീ ദത്തയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഉദ്ദിത് രാജ്. ‘ രണ്ടോ നാലോ ലക്ഷം തട്ടിയെടുക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കും. പിന്നീട് അടുത്ത ആളെ പിടിക്കും. ആണുങ്ങൾ പ്രകൃത്യാ ഇങ്ങനെയാണ്. പക്ഷെ, സ്ത്രീകള്‍ പതിവ്രതകളാണോ? ഒരാളുടെ ജീവിതം ഇതിലൂടെ കുളമാക്കാനാവും-എ എന്‍ ഐ വാര്‍ത്ത ഏജന്‍സിയോട് എം പി പ്രതികരിച്ചു.

മീ ടൂ കാമ്പയിന്‍ ആവശ്യമാണ്. പക്ഷെ, ഒരാളെ 10 വര്‍ഷത്തിന് ശേഷം ലൈംഗിക അക്രമത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിന്റെ അര്‍ത്ഥമെന്താണ്? ഇത്തരം ഒരു സംഭവത്തിന്റെ വസ്തുതകള്‍ എങ്ങിനെയാണ് കണ്ടെത്താനാവുക? കുറ്റാരോപിതനായ വ്യക്തിയെ അപമാനിക്കാനേ ഇത് വഴി കഴിയൂ എന്നും ഉദ്ദിത് രാജ് പറഞ്ഞു.

മീ ടു കാമ്പയില്‍ ഇന്ത്യയില്‍ സജ്ജീവമാകുമ്പോഴാണ് ഭരണ കക്ഷി എം പിയുടെ ഇത്തരത്തിലുള്ള പ്രതികരണം. സിനിമ, മീഡിയ, രാഷ്ട്രീയം തുടങ്ങിയ ഗ്ലാമറസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള സ്ത്രീകളുടെ ലൈംഗികാരോപണം ധാരാളമായി വെളിപ്പെടുന്നുണ്ട്. 2008 ല്‍ തനിക്കെതിരെ നാനാ പടേക്കര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി തനുശ്രീ ദത്ത കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ന് നടന്‍ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ എം ജെ അക്ബര്‍ക്കെതിരെ പത്രപ്രവര്‍ത്തക പ്രിയ രമണിയും ഇന്ന് രംഗത്തു വന്നിട്ടുണ്ട്.