ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റില്‍നിന്നും ബി.ജെ.പി ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തിയ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ പരേഷ് റാവല്‍ ഇതിനു മുമ്പും സമാനമായ ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. കശ്മീരില്‍ കല്ലേറുകാരെ തടയുന്നതിനായി ഒരു കശ്മീരി യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിയിട്ട വീഡിയോ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ്, അരുന്ധതിക്കെതിരായ പരേഷ് റാവലിന്റെ ട്വീറ്റ്. 

Add Asianetnews as a Preferred SourcegooglePreferred

ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്ന നോവലിലൂടെ ലോവകത്തെ മികച്ച എഴുത്തുകാരുടെ നിരയിലേക്ക് ഉയര്‍ന്ന അരുന്ധതി റോയി അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ആണവ ബോംബ് പരീക്ഷണം, മാവോയിസം, കശ്മീര്‍, അഫ്‌സല്‍ ഗുരു തുടങ്ങിയ വിഷയങ്ങളില്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയത അരുന്ധതി തീവ്രവലതുപക്ഷ സംഘടനകളുടെ കണ്ണിലെ കരടായാണ് അറിയപ്പെടുന്നത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ഫിക്ഷനഴുത്തില്‍ തിരിച്ചെത്തിയ അരുന്ധതിയുടെ പുതിയ നോവല്‍ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' അടുത്ത മാസം പുറത്തിറങ്ങാനിരിക്കുകയാണ്.