കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം അക്രമം നടത്തുന്നുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ദില്ലിയിലെ സിപിഐഎം ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്‌ത്രീകളടക്കമുള്ള പ്രവര്‍ത്തകരുടെ വന്‍സംഘമാണ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സിപിഎം ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്ന ശേഷം പിന്നെയും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലേക്ക് ഓടിവന്ന് കല്ലെറിയുകയായിരുന്നു. ഈ സമയം സിപിഎം ഓഫീസിനുള്ളിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇവരെ പിടികൂടി മര്‍ദ്ദിച്ചു. പിന്നീട് പൊലീസെത്തി ഇരുവിഭാഗം പ്രവര്‍ത്തകരെയും പിരിച്ചുവിടുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഓഫീസിനടുത്തെത്തിയ ബിജെപി പ്രവര്‍ത്തകെ ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ നിരത്തിയുമാണ് പ്രകടനം. പൊലീസ് സ്ഥാപിച്ച ആദ്യത്തെ ബാരിക്കേഡ് ബിജെപി പ്രവര്‍ത്തകര്‍ മറികടന്ന് മുന്നോട്ട് നീങ്ങുകയാണ്. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രകടനത്തിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. വിരവമറിഞ്ഞ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ സിപിഎം പ്രവര്‍ത്തകരും എകെജി ഭവനിലേക്ക് എത്തുകയാണിപ്പോള്‍. മൂന്ന് സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ നിരത്തിയും ജലപീരങ്കിയും കണ്ണീര്‍ വാതകവും അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയും ശക്തമായ പ്രതിരോധം പൊലീസ് സ്വീകരിക്കുന്നുണ്ട്.