മണിപ്പൂരിലെ ആദ്യത്തെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂന്നാമത്തെയും ബിജെപി സര്‍ക്കാരാണ് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള ബീരേന്‍ സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

Add Asianetnews as a Preferred SourcegooglePreferred

നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെ വൈ ജോയ്കുമാറാണ് ഉപമുഖ്യമന്ത്രി.നാലംഗങ്ങളുള്ള എന്‍പിപിയുടെ പിന്തുണയാണ് ബിജെപിക്ക് ഏറെ നിര്‍ണ്ണായകമായത്. കോണ്‍ഗ്രസ് എംഎല്‍എ ടി ശ്യാംകുമാറിന് മന്ത്രിസ്ഥാനം നല്‍കിയതാണ് ശ്രദ്ധേയം. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഇബോബി സിംഗ്, അസം അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ബിജെപി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും ഇഫാലിലേക്ക് പോയ വിമാനം സാങ്കേതികതകരാര്‍ മൂലം ദില്ലിയില്‍ തിരിച്ചറക്കിയതിനാല്‍ ഇരുവര്‍ക്കും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഗോവയിലും മണിപ്പൂരിലും ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ സ്തംഭിപ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്തുണയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരിയും രംഗത്തെത്തി. പ്രതിപക്ഷബഹളത്തെ മുദ്രാവാക്യംവിളിയോടെ ബിജെപി അംഗങ്ങളും എതിര്‍ത്തു.