പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം
കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. മാലിന്യങ്ങൾക്കിടയിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു.
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. മാലിന്യങ്ങൾക്കിടയിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സ്ഫോടനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ ലോഹിതാക്ഷന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.
കഴിഞ്ഞ പത്താം തിയതി പേരാമ്പ്രയില്‍ ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ പത്താം തിയതി രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്ലോട് കഴിഞ്ഞമാസം 18-ാം തിയതിയും ഇവിടെ ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഈ സമയത്ത് രണ്ട് വിഭാഗം പാര്‍ട്ടി അനുഭാവികളുടെ വീടുകളും അക്രമിക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടെ ഡിവൈഎഫ്ഐ നേതാവിന് വെട്ടേല്‍ക്കുകയും പ്രസൂണിന്‍റെ വീട് അക്രമിക്കപ്പെട്ടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാനയോഗങ്ങള്‍ നടന്നു വരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.