കോഴിക്കോട്: ബേപ്പൂര്‍ ബോട്ടപകടത്തില്‍ കാണാതായ മൂന്നു പേര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും നടത്തിവന്ന തിരച്ചില്‍ അവസാനിപ്പിച്ചു. മൂന്നു ദിവസം തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ബുധനാഴ്ച രാത്രി ബേപ്പൂര്‍ തീരത്തുനിന്നും 45 നോട്ടി‍ക്കല്‍ മൈല്‍ അകലെ കപ്പലിടിച്ചു തകര്‍ന്ന ബോട്ടില്‍നിന്നും കാണാതായ തിരുവനന്തപുരം സ്വദേശികളായ പ്രിന്‍സ്, ജോണ്‍സന്‍, കന്യാകുമാരി ചിന്നതുറൈ സ്വദേശി റമ്യാസ് എന്നിവരെയാണ് ഇനിയും കണ്ടെത്താന്‍ കഴിയാത്തത്. 72 മണിക്കൂര്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനാവാത്ത സഹചര്യത്തിലാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ്സ് അറിയിച്ചു.

പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസമായി. ഇനി കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാകും ഇവിടെ ഉണ്ടാവുക. അതേസമയം, കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

ബോട്ടില്‍ കപ്പല്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ പൊലീസ് എടുത്ത കേസ് കൊച്ചി കോസ്റ്റല്‍ പൊലീസിന് കൈമാറി. 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുണ്ടാകുന്ന അപകടങ്ങളുടെ അന്വേഷണ ചുമതല കൊച്ചിയിലെ കോസ്റ്റല്‍ പൊലീസിനാണ്. രക്ഷപ്പെട്ടവര്‍ വ്യക്തമായ സൂചന നല്‍കിയിട്ടും കപ്പല്‍ കണ്ടെത്താനാവാത്തത് ഗുരുതര വീഴ്ചയാണെന്ന് കന്യകുമാരിയില്‍നിന്നെത്തിയ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.