ബ്രാഹ്മണർക്ക് മാത്രം ജോലി; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ ക്ഷമാപണവുമായി സ്ഥാപനം
ജനറൽ മാനേജർ, സെയിൽസ്, അഡ്മിനിസ്ട്രേഷൻ എന്നീ തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചത്. പരസ്യത്തിൽ ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പ്രത്യേകം കാണിച്ചിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായ വിമർശങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു.
ചെന്നൈ: ജോലി ഒഴിവുകളിൽ ബ്രാഹ്മണർക്ക് മാത്രം അവസരമെന്ന് കാണിച്ച് നൽകിയ പരസ്യത്തിനെതിരെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷമാപണവുമായി സ്വകാര്യ കമ്പനി. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഇന്റീരിയർ ഡിസൈൻ കമ്പനിയായ അക്കോർ ആണ് അഡയാർ ടോക്ക് എന്ന് പ്രാദേശിക പത്രത്തില്‍ പരസ്യം നൽകിയത്.
ജനറൽ മാനേജർ, സെയിൽസ്, അഡ്മിനിസ്ട്രേഷൻ എന്നീ തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചത്. പരസ്യത്തിൽ ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പ്രത്യേകം കാണിച്ചിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായ വിമർശങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്തെത്തിയത്.
സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചെതെന്നും എന്നാൽ പത്രം ബ്രാഹ്മണർ എന്നാക്കി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് കമ്പനി ഫേയ്‌സ് ബുക്കിലൂടെ നടത്തിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. വിശദീകരണത്തിന് ശേഷവും പ്രതിഷേധം ശക്തമായതോടെയാണ് ക്ഷമാപണവുമായി കമ്പനി രംഗത്തെത്തിയത്. ഇത് മനുഷ്യന് പറ്റിയ തെറ്റാണ്. ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ ഓഫീസുകളുള്ള അന്താരാഷ്ട്ര കമ്പനിയാണെന്നും പരസ്യത്തിൽവന്ന തെറ്റിന്റെ പേരിൽ എച് ആർ വിഭാഗത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ കമ്പനിയുടെ ക്ഷമാപണത്തിനെതിരേയും പ്രതിഷേധം ശക്തമാണ്. സസ്യാഹാരം, മാസാഹാരം എന്നിങ്ങനെ നിങ്ങൾ വേർതിരിക്കുകയാണ്. ഇന്ത്യയിലെ 70 ശതമാനം ആളുകളും മാസാഹാരികളാണ്. തീർച്ചയായും നിങ്ങൾ ജാതീയതയാണ് ഉയർത്തിക്കാട്ടിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നുംകോടതി നടപടികൾ നേരിടേണ്ടി വരുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.