അവന്‍റെ പരിധി അളക്കാന്‍ സാധിക്കില്ല: ബ്രസീല്‍ പരിശീലകന്‍
- ലോകകപ്പിന് ടീം പൂര്‍ണ സജ്ജമെന്നും ടിറ്റെ
വിയന്ന: സൂപ്പര്‍താരം നെയ്മറെ വാനോളം പുകഴ്ത്തി ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. കളിക്കളത്തിൽ സ്വതന്ത്രനായി വിട്ടാൽ നെയ്മറുടെ പരിധി എന്തെന്ന് ആർക്കുമറിയില്ലെന്ന് ടിറ്റെ പറഞ്ഞു. ഓസ്ട്രിയക്കെതിരായ മത്സരത്തിലെ നെയ്മറുടെ മനോഹര ഗോളിന് ശേഷമാണ് കോച്ചിന്‍റെ പ്രതികരണം. ലോകകപ്പിനായി ടീം പൂർണ സജ്ജമായി എന്നതിന്‍റെ തെളിവാണ് ഓസ്ട്രിയക്കെതിരായ ആധികാരിക ജയമെന്നും ടിറ്റെ പറഞ്ഞു.
ഫെബ്രുവരിയിൽ കാലിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ആദ്യമാണ് നെയ്മർ ബ്രസീലിന്‍റെ ആദ്യ ഇലവലനിൽ കളിക്കുന്നത്. കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ക്രൊയേഷ്യക്ക് എതിരായ മത്സരത്തിലും നെയ്മർ ഗോൾ നേടിയിരുന്നു. ഓസ്ട്രിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയം കണ്ടത്. സന്നാഹ മത്സരം ആയിരുന്നെങ്കില്‍ പോലും കാലില്‍ പന്ത് കിട്ടുമ്പോള്‍ എല്ലാം എതിര്‍ ടീം താരങ്ങള്‍ നെയ്മറിന്‍റെ ചുറ്റും വട്ടമിട്ട് പറന്നു. എട്ട് വട്ടമാണ് താരത്തെ ഓസ്ട്രിയന്‍ താരങ്ങള്‍ ഫൗള്‍ ചെയതത്.
പല ഫൗളുകളും രണ്ടിലേറെ താരങ്ങള്‍ നെയ്മറിനെ നേരിടാന്‍ എത്തിയപ്പോഴുണ്ടായതാണ്. കഴിഞ്ഞ ലോകകപ്പില്‍ കരിയര്‍ പോലും അവസാനിച്ചു പേയേക്കാവുന്ന ഫൗളാണ് നെയ്മറിനെ കൊളംബിയയുടെ സുനിഗ ചെയ്തത്. അതിനെയെല്ലാം അതിജീവിച്ച് വന്ന താരത്തെ വീണ്ടും പരിക്ക് വലയ്ക്കുമോയെന്ന് ആശങ്കകള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്കുണ്ട്. എന്നാല്‍, ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയം കണ്ടതോടെ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ് ബ്രസീല്‍ ടീമും നെയ്മറും.