ആക്രമണത്തിൽ കാലിന് പരിക്കേറ്റേങ്കിലും ചികിത്സയ്ക്കുശേഷം മണ്ഡപത്തിലെത്തിയ വധു വിവാഹിതയായി. ​ദില്ലി സ്വദേശി ഭരത് ആണ് തന്റെ പ്രിയവധുവായ പൂജയുടെ കഴുത്തിൽ താലി ചാർത്തിയത്. 

ദില്ലി: ദില്ലിയിൽ വിവാഹമണ്ഡപത്തില്‍ വച്ച് അജ്ഞാതന്‍ നവവധുവിന് നേരെ വെടിയുതിർത്തു. ദില്ലിയിലെ ശഖര്‍പൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ കാലിന് പരിക്കേറ്റേങ്കിലും ചികിത്സയ്ക്കുശേഷം മണ്ഡപത്തിലെത്തിയ വധു വിവാഹിതയായി. ​ദില്ലി സ്വദേശി ഭരത് ആണ് തന്റെ പ്രിയവധുവായ പൂജയുടെ കഴുത്തിൽ താലി ചാർത്തിയത്. 

വെടിയേറ്റ് കാലിന് പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ട യുവതിയും വരനും അതേമണ്ഡപത്തിലെത്തി വിവാഹിതരാവുകയായിരുന്നു.

എന്നാൽ തനിക്കെതിരെ ആരാണ് വെടിയുതിർത്തെന്ന് അറിയില്ലെന്ന് പരിക്കേറ്റ പൂജ പറയുന്നു. വിവാഹച്ചടങ്ങിനിടെ വേദിയിലിരുന്ന വധുവിന് നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അപരിചിതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ആരാണെന്ന് വ്യക്തമല്ലെന്നും വരൻ ഭരത് വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാ​ഗമായി വിവാഹത്തിൽ പങ്കെടുത്തവരുടെ പട്ടികയും പൊലീസ് പരിശോധിച്ച് വരുകയാണ്.