ബ്രെക്സിറ്റ് ശേഷവും വടക്കൻ അയർലൻഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയിൽ അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് അടക്കമുള്ള ബദൽ നീക്കങ്ങൾ നടത്താനാണ് അനുമതി

ലണ്ടന്‍: യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടു പിരിയാൻ തയ്യാറാക്കിയ ബ്രെക്സിറ്റ് കരാറിലെ ഭേദഗതികൾക്ക് ബ്രിട്ടീഷ് പാർലമെന്‍റില്‍ പച്ചക്കൊടി. എന്നാൽ മാറ്റങ്ങൾ യൂറോപ്യൻ യൂണിയൻ കൂടി അംഗീകരിക്കേണ്ടിവരും. ബ്രെക്സിറ്റ് കരാറിലെ പ്രശ്നങ്ങൾ മറി കടക്കാൻ ഗ്രഹാം ബ്രാഡി കൊണ്ടു വന്ന സർക്കാർ അനുകൂല ഭേദഗതി നിർദ്ദേശം 16 വോട്ടുകൾക്കാണ് പാസ്സായത്. 

ബ്രെക്സിറ്റ് ശേഷവും വടക്കൻ അയർലൻഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയിൽ അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് അടക്കമുള്ള ബദൽ നീക്കങ്ങൾ നടത്താനാണ് അനുമതി. ഉടമ്പടിയുടെ നിയമ പരിധിക്ക് അകത്ത് നിന്ന് സമാവായ ചർച്ചകൾ നടത്താനായി ബ്രേഡിയുടെ ഭേദഗതി നിർദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് വോട്ടടെുപ്പിന് മുന്പ തെരേസ മേ അഭ്യർത്ഥിച്ചിരുന്നു. 

ഉപാധികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന ഭേദഗതി എംപിമാർ തള്ളി. പാർലമെന്‍റില്‍ തീരുമാനം കണക്കിലെടുത്ത് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി മാറ്റങ്ങളോടു കൂടിയ കരാർ സാധ്യമാക്കൻ പറ്റുമെന്നാണ് തെരേസാ മേയുടെ പ്രതീക്ഷ. മാർച്ച് 29നാണ് ബ്രെക്സിറ്റ് നടപടികളിലേക്ക് ബ്രിട്ടൻ കടക്കേണ്ടത്. അതിന് മാറ്റമുണ്ടാകില്ല. 

യൂറോപ്യൻ യൂണിയനുമായി മേ ചർച്ച ചെയ്തു തയാറാക്കിയ ആദ്യത്തെ കരാർ ബ്രിട്ടിഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളിയതോടെയാണു് ഭേദഗതികൾക്കായി പുനരാലോചന തുടങ്ങിയത്. അതുകൊണ്ടു തന്നെ കടുത്ത നിലപാടിൽ നിൽക്കുന്ന യുറോപ്യൻ യൂണിയനെ അനുനയിപ്പിക്കുക അത്ര എളുപ്പമാവില്ല ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക്.