ഒന്നേമുക്കാല്‍ മീറ്റര്‍ ഉയരവും രണ്ടു ടണ്‍ ഭാരവുമുള്ള 'ആനപ്പോത്തിന്'ശങ്കറെന്നാണ് പേര്. ആദ്യ നോട്ടത്തിലേ അനുരാഗം തോന്നിയതോടെ ചെമ്മാട് പന്താരങ്ങാടിയിലെ കാലിക്കച്ചവടക്കാരായ ഹസ്സന്‍കുട്ടി ഹാജിയും മകന്‍ അബ്ദുറഹിമാനും ഹൈദരാബാദില്‍ നിന്ന് മോഹ വില നല്‍കിയാണ് ഭീമന്‍ പോത്തിനെ കൂട്ടിക്കൊണ്ടുവന്നത്. സിംപിളല്ലെന്ന് മാത്രമല്ല, ആള് ഒന്നൊന്നര പവര്‍ഫുളുമാണ്. രണ്ടും മൂന്നും ആള്‍ പിടിച്ചില്ലെങ്കില്‍ പിന്നെ ശങ്കറിന്റെ വികൃതിയും പവര്‍ഫുള്ളാവും‍. ശങ്കറിനെ തീറ്റിപ്പോറ്റണമെങ്കിലും ചില്ലറ പാടൊന്നുമല്ല.

ഹരിയാനയില്‍ കണ്ട ഏഴരക്കോടി വിലയുള്ള ഏറ്റവും ഭാരം കൂടിയ പോത്തനേക്കാളും ഭാരം തങ്ങളുടെ പോത്തിനുണ്ടെന്നാണ് ഉടമകളുടെ അവകാശവാദം. എന്തായാലും ഈ പോത്തിനെ കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും മുട്ടിറച്ചിക്കല്‍ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കാണിപ്പോള്‍.