പഞ്ച് ചെയ്ത് മുങ്ങുന്ന പരിപാടി നടക്കില്ല; സെക്രട്ടേറിയേറ്റിലെ മുങ്ങൽ വിദഗ്ധർക്കെതിരെ സർക്കാർ
സെക്രട്ടേറിയറ്റിലെ പല ഉദ്യോഗസ്ഥരും രാവിലെ 9 മണിക്ക് മുൻപ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായാണ് പരാതി, ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം പരിശോധിച്ചാൽ ഇവർ നേരത്തെ എത്തിയതായി ആയിരിക്കും കാണുക. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം.
തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സർക്കാർ. അതിരാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പലരും പുറത്ത് പോകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി.
സെക്രട്ടേറിയറ്റിലെ പല ഉദ്യോഗസ്ഥരും രാവിലെ 9 മണിക്ക് മുൻപ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായാണ് പരാതി,രാവിലെ നടക്കാൻ പോകുന്നതിനിടെ പോലും ചിലർ വന്ന് പഞ്ച് ചെയ്യുന്നതായാണ് പരാതി. ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം പരിശോധിച്ചാൽ ഇവർ നേരത്തെ എത്തിയതായി ആയിരിക്കും കാണുക. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം. സിസിടിവിയുടെ സഹായത്തോടെ പുറത്ത് പോകുന്നവരെ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം.
സ്ഥിരമായി വൈകിയെത്തിന് മുൻപ് ചീഫ് സെക്രട്ടറി പോൾ ആന്‍റണിക്ക് അടക്കം 1200 പേർക്ക് ബിശ്വാസ് സിൻഹ നോട്ടീസ് നൽകിയത് വിവദാമായിരുന്നു. പിന്നീട് സ്ഥലം മാറ്റപ്പെട്ട സിൻഹ രണ്ടാഴ്ച മുമ്പാണ് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറിയായി തിരിച്ചെത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണ സിൻഹയ്ക്കുണ്ടെന്നാണ് വിവരം. മുങ്ങി നടക്കുന്നവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികളാണെന്നാണ് സൂചന.
ഇടതുമുന്നണി സർക്കാർ വന്നതിന് ശേഷമാണ് സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് നിർബന്ധമാക്കിത്. ഹാജർ, ശബളവുമായി ബന്ധപ്പെടുത്തിയായിരുന്നു നടപടി.