നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യർക്കിടയിൽ നന്മയുടെ അനേകം വിത്തുകൾ പാകുവാൻ ഇനിയും ശ്രമിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകുവാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷുക്കൂര്‍
കാസര്‍കോഡ്: വനിതാ മതിലിനെ അനുകൂലിച്ച് ലേഖനം എഴുതിയതിന് തന്നെ പുറത്താക്കിയ മുസ്ലിം ലീഗ് നേതൃത്വത്തിന് മറുപടിയുമായി പാര്‍ട്ടി മുന്‍ ജില്ലാ കമ്മിറ്റി അംഗം സി ഷുക്കൂര്‍. കക്ഷി രാഷ്ട്രീയത്തിനപ്പുറം ദളിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകൾ ഉറക്കെ പറയുമെന്നും അതിനു വേണ്ടി നിലകൊള്ളുമെന്നുമാണ് ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളീയ സാഹചര്യത്തിൽ നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിച്ച് ജെൻഡർ ഇക്വാലിറ്റിക്കു വേണ്ടിയും സെക്യുലർ സ്പേസിന് വേണ്ടി തുടർന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്നേഹവും സൗഹൃദവും മനുഷ്യ പറ്റും.
മനുഷ്യർക്കിടയിൽ നന്മയുടെ അനേകം വിത്തുകൾ പാകുവാൻ ഇനിയും ശ്രമിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകുവാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ദേശാഭിമാനി പത്രത്തിൽ വനിതാ മതിലിനെ അനുകൂലിച്ച് ഷുക്കൂര്‍ ലേഖനം എഴുതിയിരുന്നു.
ഇത് വിവാദമായതോടെ കാസര്‍കോഡ് മുന്‍ ജില്ലാ കമ്മിറ്റി അംഗമായ ഷുക്കൂറിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. നേരത്തെ, പി ജയരാജനെ അനുകൂലിച്ച് ഷൂക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും ഏറെ വിവാദമായിരുന്നു. 19 വര്‍ഷം മുമ്പ് ആര്‍ എസ് എസുകാരുടെ ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി ജയരാജന്‍ ആര്‍ എസ് എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്ന് പറഞ്ഞാണ് ഷുക്കൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
സി ഷുക്കൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും എന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെയിൽ വന്നതായി ഒരു പത്ര പ്രവർത്തക സുഹൃത്ത് വിളിച്ചു പറഞ്ഞു. (എനിക്ക് ആ വിവരം കിട്ടിയിട്ടില്ല)
വാർത്തയുടെ നിജസ്ഥിതി എന്തായാലും , ഇനി ഞാൻ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയിൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാൻ ഉദ്ദേശിക്കുന്നുമില്ല.
എന്നാൽ , പൊതു രംഗത്ത് തുടരും.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകൾ ഉറക്കെ പറയും . അതിനു വേണ്ടി നിലകൊള്ളും.
കേരളീയ സാഹചര്യത്തിൽ , നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിച്ചു , ജെൻഡർ ഇക്വാലിറ്റിക്കു വേണ്ടി , സെക്യുലർ സ്പേസിനു വേണ്ടി തുടർന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തിൽ വിളിച്ചു പറയും...
കാസർഗോഡ് ജില്ലയിൽ , മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ , പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ അവരുടെ സംസ്കാരവും കലയും സ്നേഹവും പങ്കുവെച്ചു, കൂടുതൽ ഇതര സമൂഹൾക്കിടയിൽ അടുപ്പവും ചേർച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും.
ഇങ്ങിനെ സാംസ്കാരിക പ്രവർത്തനം ഏകോപിപ്പിക്കുവാൻ ഒരു സാംസ്കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു.
അതിനായി ചെറിയ ശ്രമം തുടങ്ങും.
നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യർക്കിടയിൽ നന്മയുടെ അനേകം വിത്തുകൾ പാകുവാൻ ഇനിയും ശ്രമിക്കും.
ഒരിക്കൽ കൂടി , ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകുവാൻ ഉദ്ദേശിക്കുന്നില്ല.. എന്റെ സ്വാതന്ത്ര്യം എനിക്കു അനുവദിച്ചു തരിക.
