പാന്റും ജാക്കറ്റും ഉയർത്തിപ്പിടിച്ചിരിക്കുന്ന മന്ത്രിയുടെ ചെരുപ്പ് തുണി ഉപയോഗിച്ച് ജീവനക്കാരിലൊരാൾ വൃത്തിയാക്കുന്ന ഫോട്ടോയാണ് മന്ത്രിയെ നാണകെടുത്തിയിരിക്കുന്നത്. 

ലഖ്നൗ: ഉത്തർപ്രേദശ് കാബിനറ്റ് മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിന്റെ ചെരുപ്പ് ജീവനക്കാരിലൊരാൾ വൃത്തിയാക്കി കൊടുക്കുന്ന ദൃശ്യങ്ങൾ‌ പുറത്ത്. കുശി നഗറിലെ ബുദ്ധാ പിജി കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. പാന്റും ജാക്കറ്റും ഉയർത്തിപ്പിടിച്ചിരിക്കുന്ന മന്ത്രിയുടെ ചെരുപ്പ് തുണി ഉപയോഗിച്ച് ജീവനക്കാരിലൊരാൾ വൃത്തിയാക്കുന്ന ഫോട്ടോയാണ് മന്ത്രിയെ നാണകെടുത്തിയിരിക്കുന്നത്. 

സംഭവത്തിന് ശേഷം കാറിനടുത്തേയ്ക്ക് നടന്ന മന്ത്രി താനൊന്നുമറിഞ്ഞില്ല എന്നാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ജീവനക്കാരൻ ചെരിപ്പ് വൃത്തിയാക്കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'ഒന്നും ഓർമ്മയില്ല, ചെരിപ്പ് ആരും തുടച്ചു തന്നിട്ടില്ല; എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അദ്ദേഹത്തെ പിന്തുണച്ച് ഔദ്യോഗിക വക്താവും രംഗത്തെത്തി. മന്ത്രി സ്വയം ചെരിപ്പ് വൃത്തിയാക്കുകയാണ് ചെയ്തതെന്നും ഒരു ചുവപ്പ് തുണിയാണ് ഉപയോഗിച്ചതെന്നും ഇയാൾ പറയുന്നു. ഇത് ശരിവച്ച് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. ''ചെരിപ്പിൽ വെള്ളം വീണപ്പോൾ ഞാൻ സ്വയം വൃത്തിയാക്കുകയായിരുന്നു.'' സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.