ദേശീയ ആരോഗ്യദൗത്യം: സർക്കാർ 323 കോടി ലഭ്യമാക്കിയില്ലെന്ന് സി.എ.ജി റിപ്പോർട്ട്
- നടത്തിപ്പിലെ പാളിച്ചകൾ കാരണം ജലവിഭവ വകുപ്പിന് കോടികളുടെ നഷ്ടം സംഭവിച്ചതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
- കുടുംബശ്രീയുടെ 35 ശതമാനം മൈക്രോ സംരംഭങ്ങൾ പ്രവർത്തന ക്ഷമമായിരുന്നില്ല.
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന് 2012-17 കാലത്ത് സംസ്ഥാന സർക്കാർ 323 കോടി രൂപ ലഭ്യമാക്കിയില്ലെന്ന് CAG റിപ്പോർട്ട്. പ്രസവ പൂർവ്വ ശുശ്രൂഷ നൽകുന്നതിൽ വീഴ്ച ഉണ്ടായ 24.95 ലക്ഷം ഗർഭിണികളിൽ 12 ശതമാനത്തിലധികം പേർക്ക് അയൺ ഫോളിക്ക് ആസിഡ് ഗുളിക നൽകിയില്ല. 37 ശതമാനം ഗർഭിണികളിൽ HIV പരിശോധനയും നടത്തിയില്ല. മലപ്പുറം, കാസർകോട്, പാലക്കാട് ജില്ലകൾക്ക് അധിക ധനസഹായമായ 86.40 കോടി രൂപ നിഷേധിക്കപ്പെട്ടു.
നടത്തിപ്പിലെ പാളിച്ചകൾ കാരണം ജലവിഭവ വകുപ്പിന് കോടികളുടെ നഷ്ടം സംഭവിച്ചതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. ബില്ലിങ്ങ് സോഫ്റ്റ് വെയർ പിഴവ് കാരണം വെള്ളക്കരം, മലിനജല സംസ്കരണ എന്നീ ഇനത്തിൽ 4.51 കോടി നഷ്ടം വന്നു. ഫീസ്, പിഴ ഇനത്തിൽ 76.50 ലക്ഷം ഈടാക്കാനുമായില്ല.
കുടുംബശ്രീയുടെ പ്രവർത്തനത്തിൽ വന്ന വീഴ്ചയും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. കുടുംബശ്രീയുടെ 35 ശതമാനം മൈക്രോ സംരംഭങ്ങൾ പ്രവർത്തന ക്ഷമമായിരുന്നില്ല. 5000 പേരെ പരിശീലിപ്പിക്കേണ്ട നൈപുണ്യ പദ്ധതി പ്രയോജനപ്പെട്ടത് 1794 പേർക്ക് മാത്രമാണ്. ശ്രുതി തരംഗം പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 134 കുട്ടികൾ പരിശോധന കാത്തിരിക്കുന്നതായും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.