പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന് എതിരെ കണ്‍ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ. 809.93 കോടി രൂപയുടെ പ്രവർത്തികളാണ്  ടെണ്ടർ വിളിക്കാതെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയത്.

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന് എതിരെ കണ്‍ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ. ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോർട്ടിലാണ് വിമർശനം. 809.93 കോടി രൂപയുടെ പ്രവർത്തികളാണ് ടെണ്ടർ വിളിക്കാതെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയത്.

ആകെ അഞ്ച് പ്രവർത്തികളാണ് ഇത്തരത്തിൽ നൽകിയത്. ടെണ്ടർ ഇല്ലാതെ കരാർ നൽകിയത് വഴി ഊരാളുങ്കൽ സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യം കിട്ടിയെന്നാണ് വിമർശനം. കരാറുകൾ നൽകിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ടെണ്ടർ വിളിക്കാതെ പ്രവർത്തികൾ നൽകിയത് കേന്ദ്ര വിജിലൻസ് കമ്മീഷന്റെി നിർദ്ദേശങ്ങൾക്കും കേരളാ ഫിനാൻഷ്യൽ കോഡിനും വിരുദ്ധമാണ്.