ദില്ലി: എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദില്ലി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്.സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഐസിഐസിഐ ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ്. 48 കോടി രൂപ ഐസിഐസിഐക്ക് നഷ്ടം വരുത്തി എന്ന കേസിലാണ് സിബിഐ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലിയിലും ഡെറാഡൂണിലുമായി നാലിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.ഐസിഐസിഐ ബാങ്കില്‍ നിന്നും എടുത്ത തുക ഭാര്യ രാധികറോയിയുടെ പേരില്‍ മാറ്റി എന്ന കേസില്‍ പ്രണോയ് റോയ്ക്കും, എന്‍ഡിടിവിക്കുമെതിരെ ദില്ലി ഹൈക്കോടതിയില്‍ കേസ് നിലനിന്നിരുന്നു.

ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ചടക്കാതെ ബാങ്കിന് ലക്ഷകണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നും, ഈ പണം എടുത്ത ആവശ്യത്തിനല്ല വിനിയോഗിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് സമാനമായ പരാതി സിബിഐ ക്ക് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തിയത്.