ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി: വിശദീകരണവുമായി കേന്ദ്രം
- പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദസർക്കാരിന്റെ വക ശ്രേഷ്ഠ പദവി
- എച്ച്ആര്‍ മന്ത്രാലയം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി
ദില്ലി: പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദസർക്കാരിന്റെ വക ശ്രേഷ്ഠ പദവി. ദില്ലി ഐഐടി, മുംബൈ ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളുരു, ബിർള ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ അക്കാദമി എന്നീ സ്ഥാപനങ്ങൾക്കൊപ്പമാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനും ശ്രേഷ്ഠപദവി നൽകിയത്. അതേസമയം, ഇന്ത്യയിലെ പ്രമുഖ സർവകലാശാലയായ ജഐൻയുവിനെ പട്ടികയിൽ ഉൾപ്പെടുത്താതെ തഴയുകയും ചെയ്തു.
എന്നാല്‍ ജിയോ ഇന്‍സ്റ്റ്യൂട്ടിനെ പട്ടികയില്‍ പെടുത്തിയതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ വിശിഷ്ട പദവി ടാഗ് നല്കിയപ്പോള് മാത്രമാണ് ഇത്തരം ഒരു സ്ഥാപനമുണ്ടെന്ന് അംബാനി പോലും അറിയുന്നത് എന്നാണ് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ട്വിറ്ററിലൂടെ പരിഹസിച്ചത്. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് എച്ച്ആര്‍ മന്ത്രാലയം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി. 2017 ലെ യുജിസി റെഗുലേഷന് ക്ലോസ് 6.1 പ്രകാരം ഉചിതമാണെന്ന് തോന്നുന്ന സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകള്‍ക്കും ശ്രേഷ്ഠപദവി നൽകാം എന്നാണ് പറയുന്നത്.
ഒരു ശ്രേഷ്ഠ സ്ഥാപനമായി മാറുവാനുള്ള മൂന്ന് ഘടകങ്ങള്‍ പദ്ധതിയുടെ പ്രഖ്യാപനത്തില്‍ തന്നെ ജിയോ ഇന്‍സ്റ്റ്യൂട്ട് പാലിക്കുന്നു എന്നാണ് എച്ച്ആര്‍ വകുപ്പ് പറയുന്നത്. സ്ഥാപനത്തിന് ആവശ്യമായ ഭൂമിയുണ്ട്, പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള പദ്ധതികളുണ്ട്. ആവശ്യത്തിന് പണവും ഉണ്ടെന്നും, ഇതിനാല്‍ ശ്രേഷ്ഠ പദവിക്ക് അവകാശമുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
20 സ്ഥാപനങ്ങളെ ശ്രേഷ്ഠപദവിയിലേക്ക് ഉയർത്തുമെന്ന് രണ്ടുവർഷം മുന്‍പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ-സർക്കാർ മേഖലയിൽനിന്നു പത്തെണ്ണം വീതം എന്നതായിരുന്നു പദ്ധതി. ഇത് വെട്ടിച്ചുരുക്കിയാണ് ആറു സ്ഥാപനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പട്ടികയിലാണ് ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത റിലയൻസ് ഫൗണ്ടേഷന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് കടന്നുകൂടിയത്. ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി അടുത്ത അഞ്ചുവർഷത്തേക്ക് 1000 കോടി ഫണ്ടും കേന്ദ്രസർക്കാർ അനുവദിച്ചു.
ശ്രേഷ്ഠപദവിക്കൊപ്പം ഈ സ്ഥാപനങ്ങൾക്ക് സ്വന്തമായി കോഴ്സുകൾ തുടങ്ങുകയും ഫീസ് നിശ്ചയിക്കുകയും ചെയ്യാം. സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ സ്ഥാപനങ്ങളുമായും പ്രഫസർമാരുമായും ഉടന്പടി ഉണ്ടാക്കാനും കഴിയും. വിദേശ സർവകലാശാകൾ 100 വർഷത്തിലേറെ എടുത്തു നേട്ടം കൈവരിക്കുമ്പോള്‍ ഇന്ത്യൻ സ്ഥാപനങ്ങൾ ബഹുദൂരം മുന്നിലാണെന്ന് ശ്രേഷ്ഠപദവിയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടുകൊണ്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.