ദില്ലി: രാജ്യത്ത് എംപിമാരും എംഎല്‍എമാരും പ്രതികളായ ക്രിമനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ 12 അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതിയുടെ അംഗീകാരം. മാര്‍ച്ച് 31 ന് മുന്‍പ് കോടതികള്‍ സ്ഥാപിക്കണം. കേന്ദ്രം മുന്നോട്ടുവച്ച ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

കേരളത്തില്‍ ഒരു അതിവേഗത കോടതിയാകും സ്ഥാപിക്കുക എന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എം.പിമാര്‍ക്കും എംഎല്‍.എമാര്‍ക്കുമെതിരെ 1581 ക്രമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തിനകം അതിവേഗ കോടതികള്‍ സ്ഥാപിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ എം.പിമാര്‍ക്കും എം.എല്‍എമാര്‍ക്കുമെതിരെ 87 ക്രിമിനല്‍ കേസുകളുണ്ട്. കേരളത്തില്‍ ഒരു അതിവേഗ കോടതിയാകും സ്ഥാപിക്കുക. അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ 7 കോടി 80 ലക്ഷം രൂപയാണ് കേന്ദ്ര ധനമന്ത്രാലയം നീക്കിവെച്ചിരിക്കുന്നത്.

 ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ജനപ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ ഇല്ലെന്നും കേന്ദ്ര സര്ക്കാരിന്റെ സത്യവാംങ്മൂലത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജനപ്രതിനിധികള്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഇക്കാര്യം പരിശോധിക്കുന്നത്. ഇതേപരിമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട എത്ര ക്രിമിനല്‍ കേസുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ള തീര്‍പ്പാക്കി എന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.