ദില്ലി:പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യത. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ സംരംഭകന്‍ ഡോ.വി.പി.ഷംഷീറാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ഭേഭഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കനാണ് സാധ്യത. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശീതകാല സമ്മേളനം ഒഴിവാക്കിയേക്കാനും സാധ്യതയുണ്ട്. പാർലമെന്‍റ് 2010ൽ പാസാക്കിയ ഭേദഗതിപ്രകാരം പ്രവാസികൾക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം.

തിരഞ്ഞെടുപ്പു ദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്യണമെങ്കിൽ മണ്ഡലത്തിൽ നേരിട്ടു വന്നേ മതിയാവു എന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷംഷീര്‍ 2014 മാര്‍ച്ചില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ നിയമഭേദഗതി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശം മാത്രമായി അവശേഷിക്കുമെന്നും ഷംഷീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.