കിഴക്കേകോട്ട മുതല്‍ ആര്യശാല വരെയാണ് ആദ്യ ഘട്ടം. ഇപ്പോള്‍ ഉള്ള കടകള്‍ നവീകരിക്കും.

തിരുവനന്തപുരം: തലസ്ഥാനത്തെ ചാല കമ്പോളത്തെ പൈതൃക തെരുവാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കിഴക്കേകോട്ട മുതല്‍ ആര്യശാല വരെയാണ് ആദ്യ ഘട്ടം. ഇപ്പോള്‍ ഉള്ള കടകള്‍ നവീകരിക്കും. ടാര്‍ റോ‍ഡ് മാറ്റി ടൈല്‍ പാകും. റോഡുകള്‍ക്ക് ഇരുവശവും നടപ്പാതകള്‍ സ്ഥാപിക്കും. വൈദ്യുതി, കുടിവെള്ളം, ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെയാക്കും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകള്‍, പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, മതിലുകളില്‍ തിരുവിതാംകൂറിന്റെ ചരിത്രം വിവരിക്കുന്ന ചിത്രങ്ങള്‍ എന്നിവയും സജ്ജീകരിക്കും. പകല്‍ സമയത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. കിഴക്കേകോട്ടയിലും കിള്ളിപ്പാലത്തും ചാലയിലേക്ക് പ്രവേശനകവാടം നിര്‍മ്മിക്കും. ഒരുമാസത്തികം തന്നെ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആര്‍ക്കിടെക്റ്റ് ആര്‍ ശങ്കറാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. പാര്‍ക്കിങ്, മാലിന്യ സംസ്കരണം, ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തും.