ചീറ്റപ്പുലികളെ കണ്ട വനിത കുഞ്ഞുമായി കാറിന പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു

നെതര്‍ലന്‍ഡ്: നിയന്ത്രണങ്ങള്‍ മറികടന്ന് പിഞ്ചു കുഞ്ഞിനൊപ്പം വന്യജീവി സങ്കേതത്തില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരി രക്ഷപെട്ടത് വന്‍ അപകടത്തില്‍ നിന്ന്. നെതര്‍ലന്‍ഡിലെ വന്യജീവി സഫാരി പാര്‍ക്ക് സന്ദര്‍ശനത്തിനിടെ ഫ്രാന്‍സില്‍ നിന്നുള്ള വനിതാ സഞ്ചാരിയും പിഞ്ചു കുഞ്ഞുമാണ് ചീറ്റപ്പുലികളുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 

കാറില്‍ നിന്ന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സഞ്ചാരികളെ പാര്‍ക്കിലേക്ക് കൊണ്ടു പോകാറുള്ളത്. എന്നാല്‍ ചീറ്റപ്പുലികളെ കണ്ട വനിത കുഞ്ഞുമായി കാറിന പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. സ്വന്തം കാറില്‍ പാര്‍ക്കിനകത്ത് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ് ബീക്ക്സ് ബെര്‍ഗന്‍ പാര്‍ക്ക്. 

കുഞ്ഞിനൊപ്പം ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെയാണ് പാഞ്ഞടുക്കുന്ന ചീറ്റപ്പുലികള്‍ ശ്രദ്ധയില്‍പെട്ടത്. ഒരു തവണ ചിത്രമെടുക്കാന്‍ ശ്രമിച്ച ചീറ്റപ്പുലികള്‍ ആക്രമിച്ചതോടെ ഇവര്‍ വണ്ടിയില്‍ കയറുകയായിരുന്നു. പിന്നീട് വാഹനെ കുറച്ച് കൂടി മുന്നോട്ട് എടുത്ത് ചീറ്റപ്പുലികളില്‍ നിന്ന് അല്‍പം ദൂരത്തില്‍ വന്ന ശേഷം ഇവര്‍ വീണ്ടും പുറത്തിറങ്ങുകയായിരുന്നു. 

കുട്ടികളെയുമെടുത്ത് വീണ്ടും പുറത്തിറങ്ങിയ ഇവരെ ആറിലധികമുള്ള ചീറ്റപ്പുലികളുടെ കൂട്ടം വളയുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ വന്ന കാറിലിരുന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത്തരത്തിലുള്ള വിനോദ സഞ്ചാരികളുടെ നടപടികള്‍ പാര്‍ക്കിന് തന്നെ ഭീഷണിയാണെന്നാണ് അധികൃതര്‍ പറയുന്നത്.