നിലവില്‍ 6336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ആകെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ 24,574 വോട്ടുകള്‍ സജി ചെറിയാനും 19,355 വോട്ടുകള്‍ യുഡിഎഫിന്റെ അഡ്വ ഡി വിജയകുമാറും നേടി.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആറാം റൗണ്ടിലേക്ക് കടന്നു. സജി ചെറിയാന്റെ പഞ്ചായത്ത് കൂടിയായ മുളക്കുഴ പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ളതെല്ലാം എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിന്റെ ലീഡ് എത്രയെന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.

നിലവില്‍ 6336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ആകെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ 24,574 വോട്ടുകള്‍ സജി ചെറിയാനും 19,355 വോട്ടുകള്‍ യുഡിഎഫിന്റെ അഡ്വ ഡി വിജയകുമാറും നേടി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയ്‌ക്ക് 14,549 വോട്ടുകളാണ് നേടാനായത്. ആദ്യം വോട്ടെണ്ണിയ മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. രണ്ടും യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായിരുന്നു. മൂന്നാം റൗണ്ടില്‍ ബിജെപി സ്വാധീനമുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തന്നെ മുന്നിലെത്തി. കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയായ ചെങ്ങന്നൂര്‍ നഗരസഭയും കൈവിട്ട് പോയതോടെ സജി ചെറിയാന്റെ വിജയം ഉറപ്പിച്ചു. മുളക്കുഴയ്‌ക്ക് ശേഷം ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നീ ക്രമത്തിലാണ് വോട്ടെണ്ണുന്നത്.