ബിഡിജെഎസ് തര്‍ക്കത്തിന് പരിഹാരമായില്ല, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉടന്‍ ചേരുമെന്ന് ബിജെപി

ആലപ്പുഴ: ബിഡിജെഎസിനായി കാത്തുനില്‍ക്കാതെ ചെങ്ങന്നൂരില്‍ എത്രയും വേഗം തെര‍ഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരാനുള്ള തീരുമാനത്തിലാണ് ബിജെപി. മുന്നണിയിലെ പ്രശ്നങ്ങള്‍ വോട്ടെടുപ്പിന് മുന്പ് അവസാനിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എല്‍ഡിഎഫിന്റേയും യുഡിഎഫിന്‍റേയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞ മാസം തന്നെ ചേര്‍ന്നതാണ്.

ബിഡിജെഎസിനൊപ്പം നിര്‍ത്തി കണ്‍വെന്‍ഷന്‍ എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാത്തതിനാല്‍ ബിഡിജെസ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നണി യോഗം പോലും ചേരാന്‍ എന്‍ഡിഎക്ക് സാധിച്ചിട്ടില്ല. ബിഡിജെസുമായുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടൊന്നൊരു പരിഹാരം ഉണ്ടാകുമോയെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉറപ്പുമില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നീട്ടേണ്ടെന്ന പൊതുവികാരം ബിജെപിയില്‍ ഉയര്‍ന്നത്. 

പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മനസാക്ഷി വോട്ടെന്ന തീരുമാനത്തിലേക്ക് ബി‍ഡിജെഎസ് എത്തുമെന്നാണ് സൂചന. തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയില്‍ നാളെ ചെങ്ങന്നൂരില്‍ ചേരുന്ന അടിയന്തര സംസ്ഥാന കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ബിഡിജെഎസ് കടുത്ത നിലപാട് സ്വീകരിച്ചാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ നേടിയ 42000 വോട്ടിലേക്ക് എത്താനാകുമോയെന്ന ആശങ്ക ബിജെപിയിയില്‍ ശക്തമാണ്.