മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഫലം പ്രഖ്യാപിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി വിലക്കി. ജസ്റ്റിസ് എം വി മുരളീധരൻ അദ്ധ്യക്ഷനായ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്. ജൂൺ 7 വരെ ഫലം പ്രഖ്യാപിയ്ക്കരുതെന്ന് ഹൈക്കോടതി സിബിഎസ്‍സിയ്ക്ക് നിർദേശം നൽകി. ജൂൺ 8 നാണ് നീറ്റ് ഫലം പ്രഖ്യാപിയ്ക്കാനിരുന്നത്. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നീറ്റ് ഫലം വൈകാനാണ് സാധ്യത.

Add Asianetnews as a Preferred SourcegooglePreferred

പല ഭാഷകളിൽ പല ചോദ്യപ്പേപ്പറുകളാണ് നീറ്റിന് തയ്യാറാക്കിയതെന്ന് കാണിച്ച് ഒൻപത് വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഏകീകൃതപരീക്ഷയായ നീറ്റിൽ ഒരേ ചോദ്യപ്പേപ്പർ പല ഭാഷകളിലായി പരിഭാഷപ്പെടുത്തി നൽകാത്തത് വിവേചനമാണെന്നാണ് ഹർജിയിലെ ആരോപണം. ഉത്തരവിനെതിരെ സിബിഎസ്‍സി സുപ്രീംകോടതിയെ സമീപിച്ചേയ്ക്കും. നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും മദ്രാസ് ഹൈക്കോടതിയുടെ ചെന്നൈ ബെ‌ഞ്ചിന്‍റെ പരിഗണനയിലുണ്ട്. സെപ്തംബർ 31 ആണ് മെഡിക്കൽ പ്രവേശനം പൂർത്തിയാക്കാനുള്ള അവസാനതീയതി.