പൊലീസ് ഉദ്യോഗസ്ഥനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് സിപിഎമ്മിന്‍റെ ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 

തിരുവനന്തപുരം: സനല്‍ കുമാറിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ബി.ഹരികുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്‍റെ കുടുബം ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളാ പൊലീസ് നോക്കുകുത്തിയായി മാറുകയാണ്. സനലിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എത്ര ദിവസമായി ഒളിവിലാണ്. പൊലീസ് ഉദ്യോഗസ്ഥനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് സിപിഎമ്മിന്‍റെ ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വര്‍ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സവർണനും അവർണനും തമ്മിലുള്ള പോരാട്ടമല്ല ശബരിമലയിലേത്. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല, തന്ത്രിയും ആചാര്യൻമാരുമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല തീര്‍ത്ഥാനടത്തോട് സര്‍ക്കാരിന് അലര്‍ജിയെന്നും പാസ് എടുക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തല തിരിഞ്ഞ സർക്കാരായത് കൊണ്ടാണ് തല തിരിഞ്ഞ ഉത്തരവ് വരുന്നത്. തീർത്ഥാടനത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം സര്‍ക്കാര്‍ ശ്രമിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.