തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ സ്വത്ത് മറച്ചു വച്ചു എന്ന പരാതി ചീഫ്സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവർണർക്ക് കിട്ടിയ പരാതിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളിലേറെയും സത്യവിരുദ്ധമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭൂമി സംബന്ധമായ വിവരങ്ങളില്‍ നല്‍കിയതിലേറയും വ്യാജമാണെന്നാണ് തെളിഞ്ഞിരുന്നു. പിവി അന്‍വര്‍ സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് വേറെയും അവകാശികള്‍. തൃക്കലങ്ങോട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം അന്‍വര്‍ തന്റേതെന്ന് കാട്ടിയ ഭൂമിയുടെ സര്‍വ്വേ നമ്പറില്‍ അഞ്ച് അവകാശികളാണ് ഉള്ളത്.
വ്യാജവിവരങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് പി വി അന്‍വര്‍ ചെയ്തിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ എംഎല്‍എ നല്‍കിയ വിവരമനുസരിച്ച് തൃക്കലങ്ങോട് വില്ലേജിലെ 62/241 എന്ന സര്‍വ്വേ നമ്പറില്‍ മാത്രം 203.62 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ വില്ലേജ് ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എ നല്‍കിയത് വ്യാജ വിവരമാണെന്ന് ബോധ്യപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖ വ്യക്തമാക്കുന്നത് ഇങ്ങനെ. 62/241 എന്ന സര്‍വ്വേ നമ്പറിലുള്ള ഭൂമിയുടെ അവകാശി അന്‍വറല്ല. ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ പേരിലാണ് ഭൂമിയെന്ന് വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
