കൊച്ചി: കൊച്ചി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് ദി കിംഗ് കോൺവെന്‍റ് ഹോസ്റ്റൽ അടച്ചു പൂട്ടും. ഹോസ്റ്റലിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ സിറ്റിംഗിലാണ് തീരുമാനം. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ കുട്ടികളെ സംരക്ഷിക്കുന്ന മറ്റ് സ്ഥാപനങ്ങളെ കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശിശു സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.

പൊന്നുരുന്നിയിലെ ക്രൈസ്റ്റ് ദി കിംഗ് കോൺവെന്‍റ് ഹോസ്റ്റലിൽ ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്നും ചെറിയ കാര്യത്തിന് പോലും അടിക്കാറുണ്ടെന്നുമെല്ലാം പരാതിപ്പെട്ട് പ്രായപൂർത്തിയാകാത്ത 20 പെൺകുട്ടികൾ രാത്രി തെരുവിലിറങ്ങിയിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ സിറ്റിംഗിൽ 17 കുട്ടികളെത്തി മൊഴി നൽകി.

കുട്ടികൾ പരാതികൾ ആവർത്തിച്ചു. ഇതിനിടെയാണ് സ്ഥാപനം മാർച്ച് 31ന് പൂട്ടുകയാണെന്ന് കോൺവെന്‍റ് അധികൃതർ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചത്. ജെജെ ആക്ട് പ്രകാരം രജിസ്ട്രേഷൻ നടത്താത്തതിനാൽ സ്ഥാപനം മാർച്ച് 31ന് ശേഷം പ്രവർത്തിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായി കോൺവെന്‍റ് അധികൃതർ വ്യക്തമാക്കി. മാർച്ച് 31വരെ കുട്ടികൾ സ്ഥാപനത്തിൽ തന്നെ തുടരും. 

നിർധനരായ 24 കുട്ടികളാണ് സ്ഥാപനത്തിലുള്ളത്. ഇവരെ അടുത്ത അധ്യയന വർഷം മുതൽ എവിടെ പാർപ്പിക്കണമെന്ന കാര്യം രക്ഷിതാക്കളോട് കൂടി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിച്ചു. ജില്ലയിൽ കുട്ടികളെ സംരക്ഷിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശിശു സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.