ബീജിംഗ്: സിസേറിയന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം ചൈനയില്‍ വന്‍ വിവാദത്തില്‍. വീട്ടുകാര്‍ സിസേറിയന് തടസം നിന്നതിനെ തുടര്‍ന്ന് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയാണ് 26കാരിയായ യുവതി ആത്മഹത്യ ചെയ്തത്. ചൈനയിലെ വടക്കന്‍ പ്രവിശ്യയായ ഷാന്‍സിയിലാണ് സംഭവം. ഓഗസ്റ്റ് 31നാണ് യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. 

തനിക്ക് വേദന അസഹനീയമായെന്നും സിസേറിയന്‍ ചെയ്യാമെന്നും യുവതി വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടും യുവതിയുടെ വീട്ടുകാര്‍ ഇതിനോട് അനുകൂല നിലപാട് ആയിരുന്നില്ല. ഇതേതുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ചൈന എക്കണോമിക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിക്ക് സുഖപ്രസവത്തിനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും കുടുംബം സിസേറിയന്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. 

സംഭവം ചൈനയില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ച. വീട്ടുകാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവതിക്ക് സിസേറിയന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ എന്തുകൊണ്ട് ആ വ്യക്തിയുടെ സ്വന്തം സമ്മതപ്രകാരം സിസേറിയന്‍ അനുവദിച്ചൂ കൂടാ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ഉയരുന്ന ചര്‍ച്ച.