ഭര്‍ത്താവിന് സ്നേഹമുണ്ടോ എന്ന് അറിയണം; രാജ്യത്തെ മൊത്തം വിഡ്ഢികളാക്കി യുവതി
രാജ്യത്തെ മുഴുവൻ ആളുകളെയും വിഡ്ഢികളാക്കിയ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
ബീജിംഗ്: ചൈനയെ ഞെട്ടിച്ച കുട്ടിക്കടത്ത് വാര്‍ത്തയില്‍ വന്‍ ട്വിസ്റ്റ്. സംഭവം കുട്ടിയുടെ അമ്മ തന്നെ ഒരു ബന്ധുവിന്റെ സഹായത്തോടെ ആസൂത്രണം ചെയ്തതാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ചൈനയിലെ ഷീജിംഗ് പ്രവിശ്യയിലെ യൂക്വിങ്ങ് എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചീന് എന്ന് പേരുള്ള 33 കാരിക്കെതിരെ, അറിഞ്ഞുകൊണ്ട് വ്യാജപ്രചരണം നടത്തിയതിന് കേസ് എടുക്കുമെന്ന്, യൂക്വിങ്ങ് പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്, മകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് ഇവര്‍ പരാതി നല്കി. . പതിനൊന്നു വയസുകാരനായ കുട്ടി സ്കൂളിൽ പോയി ഇതുവരെയും തിരികെ എത്തിയില്ലെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്. കേസ് ഗൗരവമായി എടുത്ത പൊലീസ് ഇതില്‍ ശക്തമായ അന്വേഷണമാണ് ആരംഭിച്ചത്. പോലീസുദ്യോഗസ്ഥർ നഗരത്തിന്റെ പല ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാത്രമല്ല ദേശീയ തലത്തിൽ ചർച്ചക്കിടയാക്കിയ ഈ സംഭവത്തിൽ, കുട്ടിയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പോലീസുദ്യോഗസ്ഥർ 72,000 ഡോളർ പാരിതോഷികം നൽകുമെന്നും പ്രഖ്യാപിച്ചു.
എന്നാൽ ഈ സമയമത്രയും ഒരു ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്നു ഈ കുട്ടി. ഏകദേശം അഞ്ചു ദിവസത്തെ തെരച്ചിലിനൊടുവിൽ, കുട്ടിയെ അവസാനം കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസിന് കേസിന്റെ ആധികാരികത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉണ്ടായത്. പോലീസ് സ്റ്റേഷനിൽ വരുന്നതിനു മുമ്പ് ഒരു കാറിൽ പോയി കാത്തു നിൽക്കുവാൻ അമ്മ കുട്ടിയോട് പറയുന്നതായിരുന്നു ഈ ദൃശ്യങ്ങളിലുള്ളത്.
തുടർന്ന് ഈ കാറിനെ കുറിച്ചുള്ള അന്വേഷണത്തിൽ അടുത്തുള്ള ഒരു ഗ്രാമത്തിൽ എത്തുകയും കൂടുതൽ അന്വേഷണത്തിൽ ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. എന്നാൽ പോലീസുകാർക്ക് ഈ സ്ത്രീ നൽകിയ മറുപടിയാണ് ഏവരെയും കുഴക്കിയത്. അടുത്തിടെ ഭർത്താവുമായി താൻ വഴക്കുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹത്തിന് തങ്ങളോടുള്ള സ്നേഹം അറിയാനാണ് ഇത്തരമൊരു വ്യാജ തട്ടിക്കൊണ്ടു പോകൽ വാർത്ത സൃഷ്ടിച്ചതെന്നും ഇവർ പറഞ്ഞു. രാജ്യത്തെ മുഴുവൻ ആളുകളെയും വിഡ്ഢികളാക്കിയ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.