സത്യം പുറത്തു കൊണ്ടുവരാൻ നിയമ പോരാട്ടം തുടരും സ്റ്റേ സാങ്കേതികം മാത്രമെന്ന് ഷൈജു ആന്റണി
കൊച്ചി: കർദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് സാങ്കേതികം മാത്രമെന്ന് ആർച്ച് ഡയസിയാൻ മൂവ്മെന്റ് കൺവീനർ ഷൈജു ആന്റണി. കർദിനാൾ അടക്കമുള്ളവർക്കെതിരെ കേസ് നില നിൽക്കില്ല എന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാൽ സത്യം പുറത്തു കൊണ്ടുവരാൻ നിയമ പോരാട്ടം തുടരുമെന്നും ഷൈജു ആന്റണി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചത്. പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ. 15ന് പരാതി കൊടുത്തു 16ന് പോലീസ് സ്വീകരിച്ചു. അന്ന് തന്നെ എങ്ങനെ റിട്ട് ഹർജി കൊടുക്കാൻ പറ്റും എന്നും കോടതി ചോദിച്ചു.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫാദര്‍ ജോഷി പുതുവയാണ് കേസിലെ രണ്ടാം പ്രതി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംന്പാടന്‍ മൂന്നാം പ്രതിയും ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്.
കോടതി ഉത്തരവ് വന്നിട്ടും സെന്‍ട്രല്‍ പോലീസിന് കിട്ടിയ പരാതിയില്‍ കേസെടുക്കുന്നതിന് പൊലീസ് അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന നിര്‍ദേശമാണ് എജി പോലീസിന് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളുമാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്
