ജൂലൈ 11ന് മദർ ജനറാൾ ഫ്രാൻസിസ്കൻ സന്യാസിനി മഠങ്ങൾക്ക് അയച്ച സർക്കുലറിൽ അപഖ്യാതികളെ നേരിടാൻ ആഗസ്ത് മുഴുവൻ നീളുന്ന ഉപവാസ പ്രാർത്ഥനക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ദിവസമെന്ന കണക്കിൽ ഉപവാസമെടുത്ത് പ്രാർത്ഥിക്കാൻ ഓരോ പ്രവിശ്യക്കും ദിവസം നിശ്ചയിച്ച് നൽകിയിരിക്കുകയാണ്.  

തിരുവനന്തപുരം:വൈദികരും ബിഷപ്പും പ്രതികളായ ബലാത്സംഗക്കേസുകൾ പ്രതിരോധിക്കാൻ സഭ നടത്തിയ ശ്രമങ്ങളുടെ വിവരങ്ങൾ പുറത്ത്. ആരോപണങ്ങൾ അപഖ്യാതികളെന്ന് പറഞ്ഞ് സുപ്പീരിയർ ജനറൽ മഠങ്ങൾക്കയച്ച രഹസ്യ സർക്കുലർ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കൊട്ടിയൂർ കേസിൽ വിചാരണ തുടങ്ങിയതിനാൽ പ്രാർത്ഥിക്കണമെന്നും സർക്കുലർ അയച്ചു. പ്രതിഷേധം കാരണം പല കന്യാസ്ത്രീകളും ഈ പ്രാർത്ഥനകളിൽനിന്ന് വിട്ടു നിന്നു.

പൊതുസമൂഹത്തിന് മുന്നിൽ പരസ്യ പ്രതികരണങ്ങൾക്കും പരാതിക്കാരെ പിന്തുണക്കാനും മടിക്കുമ്പോഴും സഭയ്ക്കകത്തെ സന്യാസി സമൂഹത്തിനിടയിലും, വിശ്വാസികൾക്കിടയിലും ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള സഭയുടെ ശ്രമങ്ങളെ വ്യക്തമാക്കുന്നതാണ് സർക്കുലറുകൾ. സഭക്കെതിരായ അപഖ്യാതികൾ എന്നാണ് ആരോപണങ്ങളെ എല്ലാം വിശേഷിപ്പിച്ചിരിക്കുന്നത്. 

ജൂലൈ 11ന് മദർ ജനറാൾ ഫ്രാൻസിസ്കൻ സന്യാസിനി മഠങ്ങൾക്ക് അയച്ച സർക്കുലറിൽ അപഖ്യാതികളെ നേരിടാൻ ആഗസ്ത് മുഴുവൻ നീളുന്ന ഉപവാസ പ്രാർത്ഥനക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ദിവസമെന്ന കണക്കിൽ ഉപവാസമെടുത്ത് പ്രാർത്ഥിക്കാൻ ഓരോ പ്രവിശ്യക്കും ദിവസം നിശ്ചയിച്ച് നൽകിയിരിക്കുകയാണ്. 

ജലന്തർ ബിഷപ്പിനെതിരായ കേസിന് പുറമെ, വൈദികർ പ്രതിയായ ബലാത്സംഗ കേസിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഇത്. ഇതിന് പുറമെയാണ് ആഗസ്ത് ഒന്നിന് വിചാരണ ആരംഭിച്ച കൊട്ടിയൂർ ബലാത്സംഗക്കേസിൽ മാനന്തവാടി ബിഷപ്പ് കന്യാസ്ത്രീകളോട് ആഴ്ചയിലൊരിക്കൽ ഉപവാസവും ജപമാല പ്രാർത്ഥനയും ആവശ്യപ്പെട്ടത്.

സർക്കുലർ അയച്ചത് ആഗസ്റ്റ് മൂന്നിനാണ്. രൂപതയിലെ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും കന്യാസ്ത്രീകളും പ്രതിസ്ഥാനത്തുള്ള കേസിൽ ബിഷപ്പിനെ കോടതി വിസ്തരിച്ചിരുന്നു. പ്രതിഷേധമുള്ള കന്യാസ്ത്രീകൾ ഫോൺ വഴിയടക്കം ലഭിച്ച പ്രാർത്ഥനാ ആഹ്വാനത്തോട് സഹകരിച്ചില്ല. നിലവിലെ വിവാദങ്ങൾ സഭക്ക് അകത്തുനിന്നും പുറത്തുനിന്നും ആക്രമിച്ച് സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നാണ് ജൂലെ 28ന് ജോസ് പൊരുന്നേടം ഇറക്കിയ മറ്റൊരു സർക്കുലറിൽ പറയുന്നത്.

വിശ്വാസത്തിനെതിരായ ആക്രമണമെന്നാണ് വൈദികരുടെ ബലാത്സംഗക്കേസിനെ തുടർന്നുണ്ടായ കുമ്പസാര വിവാദത്തെ വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. മൂന്ന് സർക്കുലറുകളിലും പരാതിക്കാരായ കന്യാസ്ത്രീകളടക്കമുള്ളവരോട് അനുഭാവം പ്രകടിപ്പിക്കുന്ന വരികൾ ഒരിടത്തുമില്ല.