ഗാസ: ജെറുസലേമിനെച്ചൊല്ലിയുള്ള ഇസ്രയോൽ പാലസ്തീൻ സംഘർഷങ്ങൾക്ക് അയവില്ല. കിഴക്കൻ ജെറുസലേമിൽ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ സേന ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേരെ സേന തടഞ്ഞു വച്ചു. ഇതിനിടെ ഏറ്റുമുട്ടലിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലും ഗാസയിലും പ്രതിഷേധം തുടരുകയാണ്.
തെരുവിലിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സംഘർഷം തുടരുകയാണ്. സലാ എദിനിൽ പ്രതിഷേധക്കാർക്കെതിരെ ഇസ്രായോൽ സൈന്യം ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. 12 പേർക്ക് പരിക്കേറ്റു. 13 പേരെ തടഞ്ഞുവച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ 20 സ്ഥലങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. സുരക്ഷാ ഗാർഡുകൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു.
വടക്കൻ ഇസ്രയേലിൽ ബസിന് നേരെ കല്ലേറുണ്ടായി.ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് രണ്ട് ഹമാസ് അനുകൂലികൾ ഉൾപ്പെടെ നാല് പേരുടെ മൃതദേഹം സംസ്കരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സ തുടരുകയാണ്.
