പോക്‌സോ നിയമപ്രകാരം പ്രിന്‍സിപ്പലിനെതിരെയും രണ്ട് സ്‌ത്രീകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കുളില്‍ പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സമയത്തായിരുന്നു പീഡനം. പീഡനത്തിനിരയായ കുട്ടിയ്‌ക്ക് പകരം പരീക്ഷയെഴുതാന്‍ മറ്റൊരാളെ നിയോഗിച്ചിട്ടായിരുന്നു സ്കൂളിന്റെ ഉടമ കൂടിയായ പ്രിന്‍സിപ്പല്‍ 16കാരിയെ പീഡിപ്പിച്ചത്.

പോക്‌സോ നിയമപ്രകാരം പ്രിന്‍സിപ്പലിനെതിരെയും രണ്ട് സ്‌ത്രീകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌ത്രീകളുടെ സഹായത്തോടെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം. പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ സഹായിക്കണമെന്ന് പിതാവാണ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മറ്റൊരു കുട്ടിയെക്കൊണ്ട് പരീക്ഷയെഴുതിക്കാമെന്ന് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. ഇതിന് 10,000 രൂപ പിതാവ് നല്‍കുകയും ചെയ്തു. പരീക്ഷ കഴിയുന്ന സമയത്ത് കുട്ടിയെ സ്കൂളില്‍ വന്ന് കൊണ്ടുപോകാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം പിതാവ് സ്കൂളിലെത്തി കുട്ടിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ വീട്ടിലെത്തിയ ശേഷം പീഡനവിവരം പെണ്‍കുട്ടി അച്ഛനോട് തുറന്നുപറയുകയായിരുന്നു. ഇത് അനുസരിച്ചാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പലും പ്രതിചേര്‍ക്കപ്പെട്ട രണ്ട് സ്‌ത്രീകളും ഒളിവിലാണ്.