കെ.എസ്.ആര്‍.ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാറിന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിസന്ധി കണക്കിലെടുത്ത് മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുടങ്ങിയ ശമ്പളവും പെന്‍ഷനും രണ്ട് ദിവസത്തിനകം നല്‍കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതോടെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച് പണിമുടക്ക് മാറ്റിവച്ചു.

കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധിയുടെ ആഴം കൂട്ടിയായിരുന്നു വിവിധ തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ശമ്പളവും ആനുകൂല്യവും രണ്ട് ദിവസത്തിനകം നല്‍കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതോടെ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സംഘടനകള്‍ തീരുമാനിച്ചു. എന്നാല്‍ പ്രതിസന്ധി യാഥാര്‍ത്ഥ്യമാണെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാറിന്റെ കയ്യില്‍ മാന്ത്രിവടിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പ്രതിസന്ധി കണക്കിലെടുത്ത് നിരക്ക് വര്‍ദ്ധനവരുത്താന്‍ മന്ത്രിസഭ അനുവാദം നല്‍കി. നിലവില്‍ സ്വകാര്യ ബസുകളുടെ മിനിമം ചാര്‍ജ് ഏഴുരൂപയാണ്. ഈ നിരക്കിലേക്കാണ് കെ എസ് ആര്‍ ടി സി യുടെ നിരക്കും ഉയര്‍ത്തിയത്. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ 2015 മാര്‍ച്ച് ഒന്നിനായിരുന്നു കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ്ജ് ആറാക്കി കുറച്ചത്. നിരക്ക് കൂട്ടിയത് വഴി പ്രതിദിനം 25 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കും.

അതേസമയം മിനിമം നിരക്ക് 9 രൂപയാക്കണമെന്നാണ് സ്വകാര്യബസ്സ് ഉടമകളുടെ ആവശ്യം. ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും സ്വകാര്യ ബസ്സുകളുടെ നിരക്ക് കൂട്ടാനാകില്ലെന്ന് മന്ത്രി പറഞ്ഞു.