ആലപ്പാട് ജനകീയ സമരം: ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി
ആലപ്പാട് വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം.
ആലപ്പാട്: കൊല്ലം ആലപ്പാട് കരിമണൽ ഖനന പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. സ്ഥലത്തെ സാഹചര്യവും നിലവിൽ ഉയർന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ജനകീയ സമരത്തിന് വന്‍ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. അതേസമയം, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് സമരസമിതിയുടെ നിലപാട്.
വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാൻ കേരളമാകെ ബഹുജനമാര്‍ച്ചിന് ആഹ്വാനമുണ്ട്. വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സമരം 73 ആം ദിവസം പിന്നിടുമ്പോഴും പന്തലില്‍ ജനക്കൂട്ടമാണ്. ഇതൊക്കെയാണ് സര്‍ക്കാരിനെ മറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്‍റെ നിലപാട് മാറ്റം സ്വാഗതം ചെയ്ത സമരസമിതി പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി.