തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് ഐപിസിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ നിന്ന് വിട്ട് നിന്നത് നിയമ പ്രശ്‌നങ്ങളുള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരു പുസ്തകമെഴുതി. അത് പ്രകാശനം ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. അത് സമ്മതിച്ചതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ പുസ്തകപ്രകാശനത്തിലെ അപാകതള്‍ സംബന്ധിച്ച് ചില വാര്‍ത്തകള്‍ വന്നു. ഇത് സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്ര് എംഎല്‍എ കെസി ജോസഫ് തനിക്ക് കത്ത് നല്‍കി. ഈ കത്ത് നിയമ സെക്രട്ടറിക്ക് പരിശോധിക്കാന്‍ നല്‍കി. ചില നിയമ പ്രശ്‌നങ്ങളുണ്ടെന്ന് നിയമ സെക്രട്ടറി വ്യക്തമാക്കി. ആ സാഹചര്യത്തില്‍ പുസ്തക പ്രകാശനത്തിന് പോകുന്നത് ഭംഗിയല്ലെന്നും പിണറായി വ്യക്തമാക്കി.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന് പേരിട്ട സര്‍വ്വീസ് സ്റ്റോറി ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്യാനിരുന്നത്. പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കി. 

വിട്ടുവീഴ്ചയില്ലാത്ത ഐപിഎസുകാരനായി അറിയപ്പെടുന്ന ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്കൊപ്പം ഒന്നിന് പുറകെ ഒന്നായി വന്ന വിവാദങ്ങളുടെയും കഥ തുറന്നു പറയുന്ന പുസ്തകമാണ് പുറത്തുവരുന്നതെന്നാണ് സൂചന. പിന്നിട്ട വഴിയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ക്കൊപ്പം നിര്‍ബന്ധിത അവധിയില്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന ജേക്കബ് തോമസിന്റെ അടുത്ത ഔദ്യോഗിക നീക്കത്തെ കുറിച്ചുള്ള സൂചനയും പുസ്തകത്തിലുണ്ടാകുമോയെന്ന ആകാംക്ഷയും നിലനില്‍ക്കുന്നു.