സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഒരേ പോലെ ധനശേഖരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ ചുമതല മന്ത്രിമാരെ ഏല്‍പിച്ചു. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അവിടേക്ക് പോകും. 

തിരുവനന്തപുരം: നവകേരളനിര്‍മ്മാണപദ്ധതികള്‍ക്കായി മൂലധനം കണ്ടെത്താന്‍ സര്‍ക്കാര്‍ ലോകമെന്പാട് നിന്നുമുള്ള മലയാളികളില്‍ നിന്നും ഫണ്ട് ശേഖരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഒരേ പോലെ ധനശേഖരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ ചുമതല മന്ത്രിമാരെ ഏല്‍പിച്ചു. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അവിടേക്ക് പോകും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും സെപ്തംബര്‍ 13-ന് ഫണ്ട് ശേഖരണം നടത്താനും, ശബരിമലയില്‍ മണ്ഡലകാലസീസണിന് മുന്‍പ് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍... 

നിര്‍ണായകമായ ഈ പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം തീരുമാനിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ ഒറ്റെക്കട്ടായി അണിനില്‍ക്കാനും നിയമസഭ ആഹ്വാനം ചെയ്തു. കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കണം എന്നാണ് ഇന്നലെ നിയമസഭയിലെ ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞു വന്ന പൊതുവികാരം. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമാണ് ഇന്നലെ രാത്രി മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഇതില്‍ ദുരിതാശ്വാസം വിഭവസമാഹരണത്തിന്‍റെ ഭാഗമായി ചില പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടു.

പ്രവാസി സുഹൃത്തുകള്‍ ഇപ്പോള്‍ തന്നെ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. എങ്കിലും ലക്ഷക്കണക്കിന് മലയാളികള്‍ ഉള്ള നാടെന്ന നിലയില്‍ അവരില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 
ലോകമലയാളി സഭ എന്നി സംവിധാനം നിലവിലുണ്ട് ആഗോളനഗരങ്ങളില്‍ പലയിടത്തും മലയാളികളുണ്ട്. ഇവരില്‍ നിന്നെല്ലാം സംഭാവനകള്‍ സ്വീകരിക്കാന്‍ ശ്രമിക്കും. 

യുഎഇ,ഖത്തര്‍, സൗദി അറേബ്യ,ഒമാന്‍,ബഹറിന്‍,സൗദി അറേബ്യ,ഖത്തര്‍,കുവൈത്ത്, സിംഗപ്പൂര്‍,മലേഷ്യ,യുഎസ്എ, കാനഡ, യുകെ, ആസ്ത്രേലിയ,ന്യൂസിലാന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളെ ആണ് ഇതില്‍ മുഖ്യമായും ലക്ഷ്യമിടുന്നത്. ഇതിനായി മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തും. ഇന്ത്യയിലെ പ്രധാനനഗരങ്ങളിലും ധനശേഖരണം നടത്തും. നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി സഹായം കൈമാറാന്‍ താത്പര്യപ്പെടുന്നുണ്ട്. സഹായം നേരിട്ട് നല്‍കാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി ധനശേഖരണപരിപാടികള്‍ നടത്തും മന്ത്രിമാര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. 

എല്ലാ ജില്ലകളിലും മന്ത്രിമാര്‍ ഇതിനായി സന്ദര്‍ശനം നടത്തും. സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അവരുടെ നാട്ടില്‍ വച്ച് സഹായം മന്ത്രിമാരെ ഏല്‍പിക്കാം. ഈ പരിപാടി കാര്യക്ഷമമാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സെപ്തംബര്‍ മൂന്നിന് യോഗം ചേരും. സംഘാടനത്തിന്‍റെ മുഖ്യചുമതല അതതു ജില്ലകളിലെ കളക്ടര്‍ക്കായിരിക്കുമെങ്കിലും അഡീ.ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംസ്ഥാനതലത്തില്‍ ഇതിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. 

ധനശേഖരണത്തിന്‍റെ ചുമതലകള്‍ മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് -ഇ ചന്ദ്രശേഖന്‍,
കണ്ണൂര്‍- ഇ.പി.ജയരാജന്‍,കെ.കെ.ശൈലജ, വയനാട്- -കടന്നപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട്- ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, മലപ്പുറം- കെ.ടി.ജലീല്‍,പാലക്കാട്- എ.കെ.ബാലന്‍, തൃശ്ശൂര്‍-സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍, എറണാകുളം എസി മൊയ്തീന്‍ ഇപി ജയരാജന്‍, ഇടുക്കി-എം.എം.മണി, കോട്ടയം-തോമസ് ഐസക്, കെ.രാജു ആലപ്പുഴ- ജി.സുധാകരന്‍, പി.തിലോത്തമന്‍, പത്തനംതിട്ട- മാത്യു ടി തോമസ്, കൊല്ലം- ജെ.മെഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരം- കടകംപ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ജില്ലാതലത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്.

ചെറിയ കുട്ടികള്‍ അവരുടെ ചെറിയ കുടുകകളുമായി ഓഫീസിലെത്തി അവരുടെ കൊച്ചു സാന്പാദ്യം കൈമാറുന്നുണ്ട്. മഹാദുരന്തത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തില്‍ അവരും തങ്ങളുടേതായ ഒരു പങ്കുവഹിക്കുന്നു. ഇതു കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സെപ്തംബര്‍ പതിനൊന്നിന് ധനശേഖരണം നടത്തും. സിബിഎസ്ഇ സ്കൂളുകളിലും പരിപാടിയുണ്ടാവും. 

പുതിയ കേരളസൃഷ്ടിക്കായി ലോകമെന്പാട് നിന്നും ഇതിനു സഹായം ലഭിക്കുന്നുണ്ട്. പണമുള്ളവരും ഇല്ലാത്തവരും എല്ലാം അവരവരുടെ കഴിവിന് അനുസരിച്ച് സഹായിക്കാന്‍ തയ്യാറായി. ഒരുപാട് പേര്‍ അവര്‍ക്ക് ആവുന്നതിനും അപ്പുറം സഹായിച്ചു. ഇതേറെ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്നു. 1026 കോടി രൂപയാണ് സെപ്തംബര്‍ 30 വരെ ദുരിതാശ്വാസനിധിയില്‍ എത്തിയത്. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. ഇത് അങ്ങേയറ്റം മാതൃകപരമാണ്. മഹാദുരന്തത്തെ അതിജീവിക്കുന്നതില്‍ നമ്മുക്കൊരു മാതൃകയാവാന്‍ സാധിക്കുമെന്ന് തന്നെയാണ് ഇതെല്ലാം കാണിക്കുന്നത്. 

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികളും അവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. അവര്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള വായ്പാസഹായം ബാങ്കുകളില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി എടുത്തിട്ടുണ്ട്. സ്വയംസഹായസംഘങ്ങള്‍ കുടുംബശ്രീ എന്നിവര്‍ക്കും വായ്പകള്‍ക്ക് അര്‍ഹതയുണ്ടാവും. താമസയോഗ്യമായ വീടുകളില്‍ പോലും വീട്ടുപകരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. അത്തരം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ഈ വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും വായ്പയുടെ തിരിച്ചടവ് വായപ്കള്‍ സംബന്ധിച്ച ബാങ്കുകളുള്ള ആശങ്ക പരിഹരിക്കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ചയ്ക്കോ കരാര്‍ ഒപ്പിടണമെങ്കില്‍ അതിനോ സര്‍ക്കാര്‍ തയ്യാറാണ്

ശബരിമല തീര്‍ത്ഥാടനം അടുത്ത രണ്ട് മാസത്തില്‍ ആരംഭിക്കും. എന്നാല്‍ പ്രളയത്തില്‍ വന്‍നാശമാണ് അവിടെ സംഭവിച്ചത്. യുദ്ധകാലടിസ്ഥാനത്തില്‍ പന്പയിലും ശബരിമലയിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സമിതിക്ക് രൂപം നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റ, കെആര്‍ ജ്യോതിലാല്‍,ടിങ്കു വിശ്വാസ്, എന്‍.വേണു എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും ഈ സമിതിയില്‍ അംഗങ്ങായിരിക്കും. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ കണ്‍സല്‍ട്ടന്‍റ് പാര്‍ടണറാവാന്‍ കെപിഎംജി എന്ന വിദേശസ്ഥാപനം തയ്യാറായിട്ടുണ്ട്. സൗജന്യസേവനം ഇവര്‍ വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍ ഇവരെ കണ്‍സല്‍ട്ടന്‍റ് പാര്‍ട്ണറായി നിയമിച്ചു.